| Thursday, 2nd July 2020, 12:48 pm

അതൊക്കെ അവര്‍ക്ക് എപ്പോഴേ കിട്ടി ബോധിച്ചുകാണും, ആറ് വര്‍ഷം കഴിഞ്ഞാണോ ഇതൊക്കെ മനസിലായത്; ചൈനീസ് ആപ്പ് നിരോധനം ഡാറ്റാ സംരക്ഷണത്തിനെന്ന് പറഞ്ഞ രവിശങ്കര്‍ പ്രസാദിന് പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ ഡാറ്റാ സംരക്ഷിക്കാനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്ന നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ആറ് വര്‍ഷത്തിലധികമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഡാറ്റാ ചോര്‍ത്തുന്നുവെന്ന് ഇപ്പോഴാണോ കേന്ദ്രസര്‍ക്കാരിന് മനസിലായതെന്നാണ് ഉയരുന്ന ചോദ്യം.

അതിര്‍ത്തിയില്‍ 20 സൈനികര്‍ കൊല്ലപ്പെടുന്നത് വരെ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിനായി കാത്തിരിക്കണമായിരുന്നോ എന്നാണ് മറ്റൊരു ട്വിറ്റര്‍ യൂസറുടെ ചോദ്യം.

പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ടിക് ടോക്കില്‍ അക്കൗണ്ടെടുത്തിരുന്നു എന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു.

ബംഗാളിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കവേയായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം. ഇത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്‌ട്രൈക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ ന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം ഇന്ത്യയില്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി. കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ഉത്തരവിനൊപ്പം നില്‍ക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു.

ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ആപ്പ് ഡെവലപ്പേഴ്‌സിനെ അറിയിക്കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more