|

'റൊണാള്‍ഡോയെ പോലൊരു അഹങ്കാരി വേറെയില്ല, എന്തായാലും വിമര്‍ശനങ്ങള്‍ ഏറ്റിട്ടുണ്ട്'; മുഖ്യമന്ത്രിക്കെതിരായ അഖില്‍ മാരാരിന്റെ വിമര്‍ശനത്തില്‍ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ശേഷം അഖില്‍ മാരാര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

ഇഫ്താര്‍ വിരുന്നില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണ്ടില്ലെന്ന് നടിച്ചെന്നായിരുന്നു അഖില്‍ മാരാരുടെ പോസ്റ്റ്.

‘രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാറ്റിവെച്ച് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു. ജനാധിപത്യ മര്യാദയുള്ള മുഖ്യന്‍ എന്റെ മുഖത്ത് പോലും നോക്കിയില്ല. അതോടെ ഒരു കാര്യം ഉറപ്പായി ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ കൊള്ളേണ്ടിടത്ത് കൃത്യമായി കൊണ്ടു,’ അഖില്‍ മാരാര്‍ പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റ് ചര്‍ച്ചയായതോടെ അഖില്‍ മാരാരിനെ ട്രോളി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

‘ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലൊരു അഹങ്കാരി വേറെയില്ല, ഞാനൊരിക്കല്‍ അയാളെ നോക്കി ചിരിച്ചപ്പോള്‍ മുഖത്ത് നോക്കാന്‍ പോലുമായാള്‍ കൂട്ടാക്കിയില്ല, അതോടുകൂടി ഒരു കാര്യമെനിക്ക് മനസിലായി, എന്റെ വിമര്‍ശനങ്ങള്‍ അയാള്‍ക്ക് കൊള്ളുന്നുണ്ട്,’ എന്ന് അരുണ്‍ കാമ്പ്രത്ത് ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ബിഗ് ബോസ് താരത്തിനെ മനസിലാകാത്ത ബഹുമാനിക്കാന്‍ അറിയാത്ത മുഖ്യമന്ത്രി പോലും, ഇത്രേം തിരക്കിനിടയില്‍ മുഖ്യന്‍ ഇത്തരം പോസ്റ്റോക്കെ വായിച്ച് അതിന്റെ ദേഷ്യം അഖിലിനോട് കാണിക്കുന്നെന്ന് വിചാരിക്കുന്ന ആ വലിയ മനസുണ്ടല്ലോ, അധികാര സ്ഥാനങ്ങളില്‍ എത്താനുള്ള താങ്കളുടെ വല്ലാത്തൊരു ത്വര സമൂഹം കാണുന്നുണ്ട്, ഈ സമയവും കടന്നുപോകും തുടങ്ങിയ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

ഇതിനുപുറമെ അഖില്‍ മാരാരിന്റെ പോസ്റ്റിന് താഴെ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്ന് അടുത്ത ഒരു എം.എല്‍.എ തയ്യാറാണ്, അടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ലെങ്കില്‍ ഷാഫി പറമ്പില്‍, ഷിയാസ് ഭായി അഖില്‍ മാരാര്‍, അടുത്ത എം.എല്‍.എ അല്ലെങ്കില്‍ മന്ത്രി, അഖില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം തുടങ്ങിയ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ഇന്നലെ (തിങ്കള്‍)യാണ് പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ ഇഫ്താര്‍ വിരുന്ന് നടന്നത്. ഭരണ-പ്രതിപക്ഷ നേതാക്കളും മതപണ്ഡിതന്മാരും കലാരംഗത്തെ പ്രമുഖരും വിരുന്നില്‍ പങ്കെടുത്തിരുന്നു.

Content Highlight: Social media reacts to Akhil Marar’s criticism of the Chief Minister

Video Stories