| Sunday, 19th May 2019, 8:16 am

രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുന്ന മോദിക്കെന്തിനാണ് കട്ടിലും കിടക്കയും ഹാങ്ങറും കണ്ണടയും!!: ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേദാര്‍നാഥ്: കേദാര്‍നാഥിലെ ഗുഹയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തില്‍ സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ. ഗുഹയില്‍ മോദിയ്ക്ക് കിടന്നുറങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ചിത്രസഹിതം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ആരോപണം ഉന്നയിക്കുന്നത്.

കേദാര്‍നാഥില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വെളുത്ത ഷീറ്റ് വിരിച്ച കട്ടിലിന്റെ ഒരറ്റത്ത് കണ്ണടച്ചിരിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. കണ്ണട അദ്ദേഹം ഊരി മാറ്റിയിരുന്നില്ല. കൂടാതെ ഗുഹയുടെ ഒരുഭാഗത്ത് വസ്ത്രങ്ങള്‍ ഊരിവെക്കാനുള്ള ഹാങ്ങറും ഘടിപ്പിച്ചതായി കാണാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്.

‘മോദി രാത്രി മുഴുവന്‍ ധ്യാനമിരിക്കുകയാണെന്ന് തന്നെ കരുതാം. പിന്നെന്തിനാണ് നീളമുള്ള കട്ടില്‍? ഭക്തരേ അല്പം ചിന്തിച്ചു നോക്കൂ’ എന്നാണ് ഗിരീഷ് എച്ച് ട്വിറ്ററിലൂടെ ചോദിക്കുന്നത്.

‘അദ്ദേഹത്തിന് കിടന്നുറങ്ങാന്‍ കിടക്കയുണ്ട്, വസ്ത്രങ്ങള്‍ ഊരിവെക്കാന്‍ ഹാങ്ങറുണ്ട്. ഉള്ളില്‍ ക്യാമറ അനുവദിച്ചിട്ടില്ല.’ എന്നും ഗിരീഷ് കുറിക്കുന്നു.

മോദിയുടെ ധ്യാനത്തെ ‘മോഡിറ്റേറ്റ്’ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. ‘സ്വന്തം ആത്മാവിനെ കണ്ടെത്താന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതൊക്കെയാണ്, ഗ്ലാസ് ധരിക്കണം. പിന്നെ കോട്ട് ഹാങ്ങറുകളും കിടക്കയും തലയിണയുമുള്ള ഗുഹയില്‍ ‘മോഡിറ്റേറ്റ്’ ചെയ്യണം’ എന്നാണ് ട്വിറ്ററില്‍ വന്ന മറ്റൊരു പ്രതികരണം.

‘ധ്യാനത്തിലിരിക്കുന്ന ആള്‍ക്കെന്തിനാണ് ക്ലോത്ത് ഹാങ്ങേഴ്‌സ്’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more