ഇരട്ട നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ ക്രിക്കറ്റര്‍, സച്ചിനും വിരാടിനും പോലും സാധിക്കാത്തത്; സേനയെ തകര്‍ത്ത രാജകുമാരി
Sports News
ഇരട്ട നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ ക്രിക്കറ്റര്‍, സച്ചിനും വിരാടിനും പോലും സാധിക്കാത്തത്; സേനയെ തകര്‍ത്ത രാജകുമാരി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2024, 12:58 pm

സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ജൂലൈ 18ന് താരം തന്റെ 28ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് സ്മൃതി. വനിതാ ക്രിക്കറ്റിലും ഇന്ത്യന്‍ ക്രിക്കറ്റിലും മന്ഥാനയുടെ പേരില്‍ കുറിക്കപ്പെട്ട റെക്കോഡ് നേട്ടങ്ങള്‍ അനവധിയാണ്.

ഈ നേട്ടങ്ങളെല്ലാം കുറിച്ചുകൊണ്ടാണ് ആരാധകര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. അതിലൊന്നാണ് സേന രാജ്യങ്ങള്‍ക്കെതിരെ മന്ഥാനയുടെ പേരില്‍ കുറിക്കപ്പെട്ട റെക്കോഡുകള്‍.

ഏകദിനത്തില്‍ എല്ലാ സേന രാജ്യങ്ങള്‍ക്കെതിരെയും (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) സെഞ്ച്വറി നേടിയ നാല് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, സ്മൃതി മന്ഥാന എന്നിവരാണ് ആ താരങ്ങള്‍.

മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് എല്ലാ സേന രാജ്യങ്ങള്‍ക്കെതിരെയും കുട്ടിക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, സ്മൃതി മന്ഥാന എന്നിവരാണ് സേന രാജ്യങ്ങളെ തച്ചുതകര്‍ത്ത് ടി-20യില്‍ അര്‍ധ സെഞ്ച്വറി നേടിയത്.

ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയതാകട്ടെ മന്ഥാന മാത്രവും.

നേരത്ത നടന്ന സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് മന്ഥാനയും ഇന്ത്യയും പുറത്തെടുത്തത്. പര്യടനത്തിലെ ഏകദിന പരമ്പരയും വണ്‍ ഓഫ് ടെസ്റ്റും വിജയിച്ച ഇന്ത്യ ടി-20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതാദ്യമായാണ് ഒരു പര്യടനത്തിലെ ഒരു പരമ്പരയില്‍ പോലും ഇന്ത് തോല്‍ക്കാതെ തുടര്‍ന്നത്.

ടെസ്റ്റ്: വിജയം (1-0)
ഏകദിനം: വിജയം (3-0)
ടി-20: സമനില (1-1)

ഈ പര്യടനത്തില്‍ പല റെക്കോഡുകളും മന്ഥാന സ്വന്തമാക്കിയിരുന്നു.

ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് മന്ഥാന സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ ഏകദിനത്തിലും രണ്ടാം എകദിനത്തിലും സെഞ്ച്വറി നേടിയതോടെയാണ് മന്ഥാന ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.

ഇതിഹാസ താരം മിതാലി രാജിന്റെ റെക്കോഡാണ് താരം മറികടന്നത്. മിതാലി 211 ഇന്നിങ്സില്‍ നിന്നും സ്വന്തമാക്കിയ നേട്ടത്തിനൊപ്പമാണ് തന്റെ 84ാം ഇന്നിങ്സില്‍ മന്ഥാനയെത്തിയത്.

ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം സെഞ്ച്വറി നേടിയ വനിതാ താരങ്ങള്‍

(താരം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – 84 – 7

മിതാലി രാജ് – 211 – 7

ഹര്‍മന്‍പ്രീത് കൗര്‍ – 113 – 6

പൂനം റാവത്ത് – 73 – 3

തിരുഷ് കാമിനി – 37 – 2

ജയ ശര്‍മ – 75 – 2

ഇതിന് പുറമെ ഇന്ത്യക്കായി തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡും മന്ഥാന തന്റെ പേരിലെഴുതിച്ചേര്‍ത്തു.

ഇതിന് പുറമെ മത്സരത്തില്‍ വിക്കറ്റ് നേടിയ മന്ഥാന മറ്റൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. ഒരു ഏകദിനത്തില്‍ സെഞ്ച്വറിയും ചുരുങ്ങിയത് ഒരു വിക്കറ്റും നേടുന്ന മൂന്നാമത് ഇന്ത്യന്‍ വനിത താരമെന്ന നേട്ടമാണ് മന്ഥാന നേടിയത്. ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

അതേസമയം, വനിതാ ഏഷ്യാ കപ്പാണ് ഇനി സ്മൃതി മന്ഥാനക്കും ഇന്ത്യക്കും മുമ്പിലുള്ളത്. ജൂലൈ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ശ്രീലങ്കയാണ് വേദി.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാര്‍കര്‍, അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ഡയലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയാങ്ക പാട്ടീല്‍, സജന സജീവന്‍.

ട്രാവലിങ് റിസര്‍വുകള്‍

ശ്വേത ഷെരാവത്, തനുജ കന്‍വെര്‍, സൈക ഇഷാഖ്, മേഘ്‌ന സിങ്.

ജൂലൈ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ശ്രീലങ്കയാണ് വേദി.

ഏഷ്യാ കപ്പില്‍ രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്.

ഗ്രൂപ്പ് എ: ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, യു.എ.ഇ.

ഗ്രൂപ്പ് ബി: ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, തായ്ലാന്‍ഡ്.

 

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങളാണ് കളിക്കാനുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. ജൂലൈ 28നാണ് കലാശപ്പോരാട്ടം.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂലൈ 19vs പാകിസ്ഥാന്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.

ജൂലൈ 21 vs യു.എ.ഇ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.

ജൂലൈ 23 vs നേപ്പാള്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.

 

Content highlight: Smriti Mandhana is the only Indian cricketer to score ODI century and T20 Half Century against all SENA countries