| Saturday, 25th May 2019, 8:07 am

അമേഠിയിലെ തന്റെ വിജയത്തില്‍ അത്ഭുതമൊന്നുമില്ല; രാജ് നരായന്റെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ തന്റെ വിജയത്തില്‍ അത്ഭുതമൊന്നുമില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ഇത്തവണ സ്മൃതി ഇറാനി 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

‘എനിക്കറിയില്ല, എന്തിനാണ് ജനങ്ങള്‍ അത്ഭുതപ്പെടുന്നതെന്ന്. അമേഠിയിലെ ജനങ്ങളും വികസനം ആഗ്രഹിക്കുന്നു. അവരുടെ എം.പി അഞ്ച് വര്‍ഷത്തോളം അവരോടൊപ്പം നില്‍ക്കണം. അല്ലാതെ വിജയിച്ചതിന് ശേഷം സുരക്ഷിതമായി വിശ്രമിക്കുകയല്ല വേണ്ടത്.’ സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയിലെ ജനങ്ങള്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും സ്മൃതി പറഞ്ഞു.

അമേഠിയില്‍ വികസനമൊന്നും വരാത്തതില്‍ കോണ്‍ഗ്രസ് പലപ്പോഴും സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് പാര്‍ട്ടിയെയും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ എസ്.പിക്കും ബി.എസ്.പിക്കും കോണ്‍ഗ്രസിന്റെ പിന്തുണ കിട്ടാറുണ്ട്. അഖിലേഷ് യാദവ് പറഞ്ഞിട്ടുണ്ട് രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും അമേഠിയിലെ വികസനത്തെക്കുറിച്ച് തനിക്ക് എഴുതിയിട്ടില്ലെന്ന്. സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയില്‍ പരാജയം ഉറപ്പായതിന് ശേഷമാണ് രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതെന്നും സ്മൃതി കുറ്റുപ്പെടുത്തി.

ഈ വിജയം ബി.ജെ.പിയുടെ കൊടി പിടിച്ചപ്പോള്‍ കുടുംബം പോലും നഷ്ടപ്പെട്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

1977 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാന്ധിയെ പരാജയപ്പെടുത്തിയ രാജ് നരായനുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം ഒരു വളരെ ബുദ്ധിവാനായ ഒരുപാട് അനുഭവസമ്പത്തുള്ള നേതാവാണെന്നും അദ്ദേഹത്തെ താനുമായി താരതമ്യം ചെയ്യുന്നത് അവരെ അപമാനിക്കുന്നത് തുല്യമാണെന്നും സ്മൃതി കൂട്ടി ചേര്‍ത്തു.

2014ല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ സ്മൃതി ഇറാനി 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ കഠിനാധ്വാനത്തിനൊടുവിലാണ് ഇപ്പോള്‍ ബി.ജെ.പി അമേത്തി പിടിച്ചിരിക്കുന്നത്. 2014 ല്‍ തോറ്റെങ്കിലും അമേത്തിയെ ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത സമൃതി ഇറാനി കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇടക്കിടെ അമേത്തി സന്ദര്‍ശിക്കുകയും അവിടുത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും അമേത്തിയില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more