Advertisement
Kerala
തൃപ്പുണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തില്‍ യുവതികളെ ലൈംഗീക പീഡനത്തിനും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിക്കും ഇരയാക്കിയിരുന്നതായി ഹൈക്കോടതിയില്‍ മുന്‍ ഇന്‍സ്ട്രക്ടറുടെ വെളിപ്പെടുത്തല്‍; സ്ഥാപനത്തിന് ഉന്നതരുമായി ബന്ധമുണ്ടെന്നും വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 06, 11:47 am
Friday, 6th October 2017, 5:17 pm

കൊച്ചി: തൃപ്പുണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രമായ ശിവശക്തി യോഗാ കേന്ദ്രത്തില്‍ യുവതികള്‍ക്ക് നേരെ ലൈംഗിക പീഡനങ്ങള്‍ നടന്നതായി മുന്‍ ഇന്‍സ്ട്രക്ടറുടെ വെളിപ്പെടുത്തല്‍.യോഗാ കേന്ദ്രത്തിനെതിരായ പരാതിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്‍സ്ട്രക്ടറും ആലപ്പുഴ സ്വദേശിയുമായ കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തലുകള്‍.

സ്ഥാപനത്തില്‍ എത്തിപ്പെടുന്ന യുവതികള്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കിയിരുന്നതായും നിരന്തരം ഇവരെ പീഡനങ്ങള്‍ക്കും നഗ്ന ചിത്രങ്ങള്‍കാട്ടി ഭീഷണി പെടുത്തിയിരുന്നതായും ഇയാളുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഇതരമതസ്ഥരെ പ്രണയിക്കുകയോ കല്ല്യാണം കഴിക്കുകയോ ചെയ്ത ഹിന്ദു യുവതികളെ ഹിന്ദുത്വ പ്രചാരകനായ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ വഴിയായിരുന്നു കേന്ദ്രത്തില്‍ എത്തിച്ചിരുന്നതെന്നും ഇതിനായി രക്ഷിതാക്കളില്‍ നിന്നും പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ഫീസ് വാങ്ങുകയും ഈ പണം പലിശക്ക് കൊടുക്കാനോ ഭൂമി ഇടപാടുകള്‍ക്കായി ഉപയോഗിക്കുകയോ അണ് ചെയ്യാറുള്ളതെന്നും ഇയാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.


Also Read   കേരളത്തിലെ ബി.ജെ.പിയുടെ ശത്രു ബി.ജെ.പി തന്നെ; ഇന്ത്യാ ടുഡേ നിരത്തുന്ന അഞ്ച് കാരണങ്ങള്‍


യോഗാ കേന്ദ്രത്തിന് ഉന്നതരമായി ബന്ധമുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തന്റെ ജീവന്‍ പോലൂം അപകടത്തിലാവാന്‍ സാധ്യതയുണ്ടെന്നും ഇയാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
മിശ്രവിവാഹം കഴിച്ചവരെ ഇവിടുത്തെ കേന്ദ്രത്തിലെത്തി ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും പിന്തിരിപ്പിക്കുന്നുവെന്ന കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തിരുന്നു. അറുപതോളം പെണ്‍കുട്ടികളെ ഇവിടെ താമസിപ്പിച്ച് ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നും വിവാഹിതരായ യുവതികളെ നിര്‍ബന്ധിപ്പിച്ച് മതപഠനക്ലാസിന് വിധേയമാക്കിയിരുന്ന കേന്ദ്രത്തില്‍ നിര്‍ബന്ധിത ഗര്‍ഭപരിശോധനക്ക് യുവതികള്‍ വിധേയരായിരുന്നെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.