| Saturday, 22nd October 2022, 8:26 am

ജനങ്ങൾ തോൽപ്പിച്ചാലും ജയിക്കാനുള്ള വഴി ബി.ജെ.പിക്കുണ്ടല്ലോ;ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബി.ജെ.പിയെ സഹായിക്കാനുള്ള ശ്രമം: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബി.ജെ.പിയെ സഹായിക്കാനുള്ള ശ്രമമാണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾക്ക് വേണ്ടിയുള്ള കൂടുതൽ ‘ജനപ്രിയ’ പദ്ധതികൾ പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് അവസരമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് മുമ്പ് ജനപ്രീതിക്കു വേണ്ടി മാത്രമായി മോദി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ സത്യാവസ്ഥ ഇത്തവണ വെളിപ്പെടും. കാരണം ഇവിടെ ജനങ്ങൾക്കിടയിൽ ബി.ജെ.പിയോട് കടുത്ത അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷം പഴക്കമുള്ള പദ്ധതി അടുത്തിടെയാണ് മോദി ഉദ്ഘാടനം ചെയ്തത്. എന്നിട്ടും മോദി ജനങ്ങളോട് ആവശ്യപ്പെടുന്നത് വികസനത്തിനു വേണ്ടി ബി.ജെ.പിയെ വിജയിപ്പിക്കണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അഞ്ച് വർഷം പഴക്കമുള്ള പദ്ധതി അടുത്തിടെയാണ് മോദി ഉദ്ഘാടനം ചെയ്തത്. എന്നിട്ടും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത് വികസനത്തിനു വേണ്ടി ബി.ജെ.പിയെ വിജയിപ്പിക്കണമെന്നാണ്.

അടുത്തിടെ ​ഗുജറാത്തിലെ 38 ലക്ഷം കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി നടപ്പാക്കാൻ വേണ്ടി സർക്കാരിന്റെ ഖജനാവിൽ നിന്ന് ചെലവാകുന്നത് 1,650 കോടി രൂപയാണ്. വോട്ടുകൾ വാങ്ങാനുള്ള ബി.ജെ.പിയുടെ കേവല ശ്രമങ്ങൾ മാത്രമാണിത്. ​

ഹിമാചലിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷേ ​ഗുജറാത്തിന്റെ തീയതി പ്രഖ്യാപിക്കാൻ സാധിച്ചില്ല. തീയതി പ്രഖ്യാപിക്കാൻ വൈകുന്തോറും ബി.ജെ.പിക്ക് സംസ്ഥാനത്ത് പദ്ധതികൾ പ്രഖ്യാപിക്കാനും പരിപാടികൾ ആസൂത്രണം ചെയ്യാനും സമയം കിട്ടുമല്ലോ,” യെച്ചൂരി പറയുന്നു.

ബി.ജെ.പി രാഷ്ട്രീയ ഫണ്ടുകളെ ദുരുപയോ​ഗം ചെയ്യുകയാണെന്നും ഈ പണം ഉപയോ​ഗിച്ച് കോടതികളെയും, പാർലമെന്റിനേയും ഒക്കെ വാങ്ങുന്ന തിരക്കിലാണ് പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ തോൽപ്പിച്ചാലും ജയിക്കാനുള്ള വഴിയും ബി.ജെ.പി കണ്ടുവെച്ചിട്ടുണ്ട്.

ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരെ നേരിടാൻ ഇ.ഡിയേയും സി.ബി.ഐയേയും പാർട്ടി സജ്ജമാക്കി വെച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ പുറത്താക്കാത്ത പക്ഷം രാജ്യത്ത് പുരോ​ഗതിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചലിലെ പോളിങ് തീയതി മാത്രമാണ് പ്രഖ്യാപിച്ചത്. ?ഗുജറാത്തിന്റേത് പിന്നീട് പ്രഖ്യാപിക്കാം എന്നായിരുന്നു നിലപാട്. നവംബര്‍ 12ന് ഹിമാചലില്‍ ഒറ്റഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 25 നായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ എട്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി കഴിയുക. 2023 ജനുവരി എട്ടിന് ഹിമാചല്‍ പ്രദേശിന്റെ കാലാവധിയും അവസാനിക്കും.

പെഗാസസ് വിഷയത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ യെച്ചൂരി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പെഗാസസില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സത്യം ഒരുപാട് കാലം മൂടിവെക്കാന്‍ കഴിയില്ല. പെഗാസസ് വാങ്ങിയിട്ടില്ലെങ്കില്‍ മോദി സര്‍ക്കാര്‍ അത് തെളിയിക്കണമെന്ന് യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ കോടതി ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.

Content Highlight: Sitaram yechury slams bjp over not declaring the election dates of gujarat

We use cookies to give you the best possible experience. Learn more