'കേരളത്തെ സൊമാലിയ എന്നു വിളിച്ച മോദി'; പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ അഭിനന്ദിച്ച്, പ്രധാനമന്ത്രിയുടെ പരാമര്‍ശം ഓര്‍മ്മിപ്പിച്ച് യെച്ചൂരി
Citizenship Amendment Act
'കേരളത്തെ സൊമാലിയ എന്നു വിളിച്ച മോദി'; പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ അഭിനന്ദിച്ച്, പ്രധാനമന്ത്രിയുടെ പരാമര്‍ശം ഓര്‍മ്മിപ്പിച്ച് യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 10:35 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ച കേരളാ സര്‍ക്കാരിനും കേരളത്തിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പ്പസമയം മുന്‍പാണു നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

ട്വിറ്ററിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ‘കേരളത്തിലെ ജനങ്ങള്‍ക്കും അവരുടെ സര്‍ക്കാരിനും അഭിനന്ദനങ്ങള്‍. ഇതാണു ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍. അല്ലാതെ ബി.ജെ.പി പിന്താങ്ങുന്ന വിദ്വേഷമോ, വിഭജനമോ, പ്രതികാരമോ, ബദ്‌ലയോ അല്ല.

ബി.ജെ.പിയുടെ പ്രചാരണത്തിനോ കേരളത്തെ സൊമാലിയയെന്നു വിളിച്ച മോദിക്കോ ആ യാഥാര്‍ഥ്യത്തെ എടുത്തുമാറ്റാനാവില്ല,’ അദ്ദേഹം കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമതായതിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കേരളം പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്തഭാഗങ്ങള്‍: ‘മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍, മതരാഷ്ട്ര സമീപനമാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇതു ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ല.

ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കപ്പെടുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവെയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ 2019-ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.’