| Wednesday, 22nd May 2019, 5:13 pm

അടിസ്ഥാനതത്വം പോലും മാനിക്കുന്നില്ല; വിവിപാറ്റ് ആദ്യം എണ്ണില്ലെന്ന തീരുമാനം സുപ്രീംകോടതി ഉത്തരവിന്റെ അന്തസ്സത്തയ്ക്ക് എതിരെന്ന് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീംകോടതി ഉത്തരവിന്റെ അന്തസ്സത്തയ്ക്ക് എതിരാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സാമ്പിള്‍ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാനതത്വം പോലും മാനിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അന്തസ്സത്തയ്ക്ക് എതിരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സാമ്പിള്‍ ആദ്യം പരിശോധിക്കണമെന്ന അടിസ്ഥാനതത്വം പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാനിക്കുന്നില്ലെന്നതു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയെ ചോദ്യംചെയ്യും. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ത്തന്നെ വിവിപാറ്റുകളുടെ സാമ്പിള്‍ എണ്ണി ഇ.വി.എമ്മുകളുടെ വിശ്വാസ്യത തെളിയിക്കണം. ഫലസൂചനകള്‍ വന്നതിനുശേഷം സാമ്പിള്‍ പരിശോധിക്കുന്നതില്‍ ഫലമില്ല. മാത്രമല്ല ഈ പരിശോധന ബാധിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ കാരണം ക്രമസമാധാന നില തന്നെ തകരാനും പ്രക്ഷോഭങ്ങളുണ്ടാകാനും സാധ്യതയുണ്ട്.’- യെച്ചൂരി ട്വീറ്റ് ചെയ്തു.

വിവിപാറ്റ് എണ്ണണമെന്ന ആവശ്യം തള്ളിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഇല്ലാതായെന്ന് കോണ്‍ഗ്രസും നേരത്തേ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന്റെ കാരണം കമ്മീഷന്‍ അറിയിക്കാന്‍ തയ്യാറായില്ല. പരാതികള്‍ തള്ളിയതിന്റെ കാരണവും അറിയിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ആരോപിച്ചു.

വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്.

പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്. അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

We use cookies to give you the best possible experience. Learn more