| Wednesday, 16th October 2019, 2:24 pm

ലൂസി കളപ്പുര പടിക്ക് പുറത്തെന്ന് വത്തിക്കാനും; പുറത്താക്കലിനെതിരെ നല്‍കിയ അപ്പീല്‍ തള്ളി; സഭയ്ക്ക് മുകളില്‍ അപ്പീല്‍ നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സഭയില്‍നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്.

സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാണിച്ച മറുപടി കത്ത് വത്തിക്കാന്‍ അയച്ചു. കത്ത് മഠം അധികൃതര്‍ ഒപ്പിട്ട് വാങ്ങി.

എന്നാല്‍ താന്‍ മഠത്തില്‍നിന്ന് ഇറങ്ങില്ലെന്ന് വത്തിക്കാനില്‍നിന്നും മറുപടി വന്നതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. ‘മഠത്തില്‍നിന്നും ഒരു കാരണവശാലും ഇറങ്ങില്ല. ഒരു ഫോണ്‍കോളിലൂടെപോലും പറയാനുള്ളതു സഭ കേട്ടില്ല. പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നും ലൂസി കളപ്പുര പറഞ്ഞു.\

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

നിരവധിതവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്. മെയ് 11 ന് ദല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകകണ്ഠമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. പുറത്താക്കിയ നടപടിക്കെതിരെയായിരുന്നു ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്.

We use cookies to give you the best possible experience. Learn more