Advertisement
Entertainment
ആ പാട്ട് എങ്ങനെ പാടണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു, ഒറ്റ ബ്രീഫ് മാത്രമെ ഉണ്ടായിരുന്നുള്ളൂ: സിത്താര കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 08:25 am
Monday, 21st April 2025, 1:55 pm

മലയാളികള്‍ ഇപ്പോഴും കേട്ട് മടുക്കാത്ത ഗാനമാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ‘ചെരാതുകള്‍’. സുഷിന്‍ ശ്യാം ഈണമിട്ട ഗാനം സിത്താര കൃഷ്ണകുമാറാണ് ആലപിച്ചത്. ഒരു താരാട്ട് പാട്ട് പോലെ ഭംഗിയുള്ള ചെരാതുകള്‍ കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സിത്താര.

സുഷിന്‍ ശ്യാമിനെ താന്‍ ആദ്യമായി കാണുന്നത് ചെരാതുകള്‍ എന്ന പാട്ടിന്റെ റെക്കോഡിങ് സമയത്താണെന്നെും തനിക്ക് അദ്ദേഹത്തിന്റെ വര്‍ക്കിങ് സ്‌റ്റൈല്‍ എങ്ങനെയാണെന്ന് അറിയില്ലെന്നും സിത്താര പറയുന്നു. താന്‍ പാടിയ മറ്റ് ചില പാട്ടുകള്‍ പോലെ തന്നെ വരികള്‍ക്ക് ഏറെ പ്രാധ്യാന്യമുള്ള പാട്ടായിരുന്നു ചെരാതുകള്‍ എന്നും സിത്താര കൂട്ടിച്ചേര്‍ത്തു. ഇതുപോലെ ഒരു ഗാനം താന്‍ ഇതിന് മുമ്പ് പാടിയിട്ടില്ലെന്നും എങ്ങനെ പാടണമെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ലെന്നും സിത്താര പറഞ്ഞു.

ചെരാതുകളുടെ ബ്രീഫ് താരാട്ട് അല്ലെന്നും കുമ്പളങ്ങിയുടെ നൈറ്റ് ലൈഫ് എന്നായിരുന്നു ശ്യാം പുഷ്‌ക്കന്‍ പറഞ്ഞിരുന്നുതെന്നും അവര്‍ പറഞ്ഞു. ആ പാട്ടിനെ ഏറ്റവും സത്യസന്ധമായി അപ്രോച്ച് ചെയ്യുക എന്നതായിരുന്നു പ്രധാനമെന്നും സിത്താര പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു സിത്താര കൃഷ്ണ കുമാര്‍.

‘ചെരാതുകള്‍ റെക്കോഡ് ചെയ്യുന്ന സമയത്താണ് ഞാന്‍ സുഷിനെ ആദ്യമായിട്ട് കാണുന്നത്. ഞാന്‍ ഒരു ഫീമെയ്ല്‍ വോയ്‌സില്‍ ഈ പാട്ടിനെ കുറിച്ച് ആലോചിച്ചിട്ടില്ല എന്ന് സുഷിന്‍ പറഞ്ഞിരുന്നു. സുഷിന്‍ പാടിയതാണ് ഞാന്‍ കേള്‍ക്കുന്നത്. എന്നെ സംബദ്ധിച്ചിടത്തോളം സുഷിന്റെ വര്‍ക്കിങ്ങ് സ്‌റ്റൈല്‍ എന്താണെന്നൊന്നും അറിയില്ല. ഞാന്‍ പാടിയ ഏനുണ്ടോടി, ട്രാഫിക്കിലെ പകലിന്‍ എന്ന പാട്ടകള്‍ക്കൊക്കെ വരികള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. ചെരാതുകളിലും അങ്ങനെ തന്നെയായിരുന്നു. അന്‍വറിക്കയുടെ വരികളാണ് അത്. ഞാന്‍ ആദ്യം ശ്രദ്ധിച്ചതും ഈ വരികളാണ്. നമ്മുക്ക് നാവില്‍ പറയാന്‍ കൊതിക്കുന്നത് പോലുള്ള ചില സ്ട്രക്ച്ചര്‍ ഉണ്ട്. അങ്ങനെയാണ് അന്‍വറിക്കയുടെ വരികള്‍ ഉണ്ടായിരുന്നത്. അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് എനിക്ക് ഉണ്ടായിരുന്നു.

സുഷിന്‍ എനിക്കിത് പറഞ്ഞു തരുമ്പോഴും ചെരാതുകള്‍ പോലെയൊരു പാട്ട് ഞാനിതിന് മുമ്പ് കേട്ടിട്ടുമില്ല. ഇത് എങ്ങനെ പാടണമെന്നും ഐഡിയ ഇല്ല. അത് പാടി ഒരു വരി രണ്ട് വരിയായിട്ട് പഠിച്ച് പഠിച്ചിങ്ങനെ പോയി. ഒരു സിഗിള്‍ ടേക്കില്‍ ആ പാട്ടൊന്നു പോയി നോക്കാമെന്ന് സുഷിന്‍ പറഞ്ഞു. അങ്ങനെയെടുക്കുകയാണ് ചെയ്തത്. വളരെ ഓര്‍ഗാനിക്കായ ഒരു രീതിയുണ്ട് ആ പാട്ടിന്. ഈ പാട്ടിനൊരു താരാട്ട് പാട്ടിന്റെ സ്വഭാവമാണോ എന്നോ സിനിമയില്‍ ഇതങ്ങനെയാകുമെന്നോ ഒന്നും ഇല്ല. കുമ്പളങ്ങിയുടെ ഒരു നൈറ്റ് ലൈഫാണ് ശ്യാം ഏട്ടന്‍ അങ്ങനെയാണ് പറഞ്ഞത്. അതേ ഒരു ബ്രീഫ് ഉള്ളൂ.

ഞാന്‍ അതിന്റെ ഡീറ്റേയ്ല്‍സോ മറ്റ് പിന്നാമ്പുറ കഥകളോ അത് എങ്ങനെയാണ് സിനിമയില്‍ വരുന്നതെന്നൊന്നും ആലോചിച്ച് പാടിയ പാട്ടല്ല ചെരാതുകള്‍. അതിന്റ കോമ്പോസിഷനില്‍ ഉണ്ട് എല്ലാം. ആ പാട്ടിന്റെ ഡിസൈനില്‍ ഉണ്ട് എല്ലാം. ആ പാട്ടിനെ വളരെ സത്യസന്ധമായി അപ്രോച്ച് ചെയ്യുക എന്നതേ ചെയ്യാനുള്ളൂ. അതിന് നമ്മള്‍ അവശ്യത്തില്‍ കൂടുതല്‍ എക്‌സ്പ്രഷന്‍സ് കൊടുക്കുകയോ ഭയങ്കര ഹസ്‌ക്കിയാക്കുകയോ ഇമോട്ട് ചെയ്യുകയോ ഒന്നും ചെയ്യരുത്. ചില പാട്ടുകള്‍ അതേ പോലെ വളരെ പച്ചയായിട്ട് അവതരിപ്പിക്കണം അങ്ങനെ സംഭവിച്ച ഒരു റെക്കോഡിങ് ആണത്,’ സിത്താര കൃഷ്ണ കുമാര്‍ പറയുന്നു.

Content Highlight:  Singer Sithara  about her song in  Kumbalangi Nights.