| Thursday, 11th February 2021, 1:43 pm

ചടങ്ങുകള്‍ക്കും വിളിക്കാറില്ല; ഷോ ഓഫ് ഒന്നും ഇല്ലാത്തതുകൊണ്ടായിരിക്കാം; വിവേചനം തുറന്ന് പറഞ്ഞ് ഗായിക ലതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ഗാനങ്ങൡലൂടെ മലയാള സംഗീത ആസ്വാദകരുടെ മനസില്‍ ഇടംനേടിയ ഗായികയാണ് ലതിക. എന്നാല്‍ മലയാളത്തില്‍ വേണ്ടത്ര തിളങ്ങാന്‍ ലതികയ്ക്ക് സാധിച്ചിരുന്നില്ല. ലതിക പാടിയ പല ഗാനങ്ങളും മറ്റ് പല ഗായികമാരുടേയും പേരില്‍ അറിയപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ മലയാള സിനിമാരംഗത്ത് താന്‍ നേരിട്ട വിവേചനം തുറന്ന് പറയുകയാണ് ലതിക. സിനിമയുമായോ സംഗീതവുമായോ ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ക്കൊന്നും ആരും വിളിക്കാറില്ലെന്നും ഇപ്പോഴത്തെ ഷോ ഓഫ് ഇല്ലാത്തതുകൊണ്ടായിരിക്കാം അതെന്നും ലതിക മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

സീനിയര്‍ ഗായിക എന്ന അംഗീകാരവും ആദരവും വേദികളില്‍ ലഭിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ലതികയുടെ മറുപടി.

‘ഫങ്ഷനുകള്‍ വന്നാല്‍ വിളിക്കാറില്ല. ഇപ്പോഴത്തെ ഷോ ഓഫ് ഇല്ലാത്തതായിരിക്കാം. കുറേ നാളുകള്‍ക്ക് ശേഷം രവീന്ദ്രന്‍മാഷുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് വിളിച്ചിരുന്നു. ഞാന്‍ പഴയ കാലത്തെ ആളായതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ ഇവിടെയൊക്കെ തന്നെയുണ്ടോ എന്ന് അറിയാഞ്ഞിട്ടായിരിക്കാം’, ലതിക പറയുന്നു.

പുതിയതലമുറയില്‍ എല്ലാവരും ടാലന്റഡാണെന്നും പിന്നെ ടെക്‌നോളജി വളര്‍ന്നതിന്റെ പ്ലസും മൈനസുമുണ്ടെന്നും ലതിക പറയുന്നു. ഓരോ വരികളും ഓരോ വാക്കുകളും വരെ ഇപ്പോള്‍ വീണ്ടും പാടി ചേര്‍ക്കാന്‍ കഴിയും. ഞങ്ങള്‍ പാടുന്ന സമയത്ത് ഫുള്‍ സോങ് ഒരുമിച്ച് പാടുകയാണ്. അതുകൊണ്ട് എല്ലാവരും പാളിച്ച വരാതെ ശ്രദ്ധിക്കും. എന്നാല്‍ ഇന്ന് അതിന്റെ ആവശ്യമില്ല.

ഇന്ന് ഒരു ഡ്യുവറ്റ് ആണെങ്കില്‍ പോലും കൂടെ പാടുന്നത് ആരാണെന്ന് അറിയില്ല. സിനിമ ഇറങ്ങിയാലൊക്കെയാണ് കൂടെ പാടിയ ആളെ അറിയുക പോലും. എന്നാല്‍ അക്കാലത്ത് അങ്ങനെയല്ല. ഡ്യുവറ്റ് ആണെങ്കില്‍ പോലും രണ്ട് പേരും ഒരുമിച്ച് നിന്നാണ് പാടുക. പിന്നെ പാട്ടുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കിലൊക്കെ അത് എളുപ്പമാണ്. പണ്ടാണെങ്കില്‍ എന്തെങ്കിലും തെറ്റ് വന്നാല്‍ അത് ശരിയാക്കാന്‍ ഒരു ഫുള്‍ ടീം പിന്നേയും എടുക്കണം. ചിലര്‍ക്ക് അത് മുഷിച്ചിലാവും.

കാതോടുകാതോരത്തില്‍ തന്നെ ചില മാറ്റം വരുത്താമായിരുന്നു എന്ന് പിന്നീട് കേള്‍ക്കുമ്പോള്‍ തോന്നിയിരുന്നു. ഇപ്പോഴത്തെ ടെക്‌നോളജിയായിരുന്നെങ്കില്‍ അത് ചെയ്യാമായിരുന്നു. എങ്കിലും പണ്ടത്തെ കാലം അതൊക്കെ ഒരു അനുഭവമായിരുന്നെന്നും ലതിക പറയുന്നു.

താന്‍ പാടിയ പല പാട്ടുകളും ചിത്രയോ വാണി ജയറാമോ ഒക്കെ പാടിയതാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്ന് ലതിക പറയുന്നുണ്ട്. ഇത്തരത്തില്‍ തന്റെ പല പാട്ടുകളും പലരുടേയും പേരില്‍ പോയിട്ടുണ്ടെന്നും ലതിക പറയുന്നു.

കാതോടുകാതോരം എന്ന പാട്ടൊക്കെ ചിത്ര പാടിയതായി പലരും ധരിച്ചുവെച്ചിരിക്കുകയാണെന്നും ചിത്ര തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലതിക അഭിമുഖത്തില്‍ പറയുന്നു.

‘വിദേശരാജ്യത്തൊക്കെ പാടാന്‍ പോകുമ്പോള്‍ ആളുകള്‍ കാതോടുകാതോരം എന്ന പാട്ട് പാടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ചിത്ര തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത് അത് ചിത്ര പാടിയതാണെന്നാണ്. ഇതോടെ ചിത്ര അപ്പോള്‍ തന്നെ അവിടെ അനൗണ്‍സ് ചെയ്യും ഇത് എന്റെ സുഹൃത്ത് ലതിക പാടിയ പാട്ടാണെന്നും അടുത്ത തവണ വരുമ്പോള്‍ പാടിത്തരാമെന്നും. അടുത്തിടെ സ്റ്റേറ്റ്‌സില്‍ പോയി ആ പാട്ട് നാലുവരി പാടിയെന്നും ചിത്ര പറഞ്ഞിട്ടുണ്ട്.

ഒരു ഉദാഹരണം പറയാം. ചിത്ര സ്റ്റേറ്റ്‌സിലെ ഒരു പ്രോഗ്രാമില്‍ പാടാന്‍ പോയപ്പോള്‍ ചിത്രയെ സ്വീകരിക്കാന്‍ സംഘാടകര്‍ വന്നു. അതിന്റെ ഒരു ട്രെയിലര്‍ സംഘാടകര്‍ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ടായിരുന്നു. ചിത്രയെ അവര്‍ സ്വീകരിച്ചുകൊണ്ടുപോകുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ ഇട്ടിരിക്കുന്ന മ്യൂസിക്ക് കാതോടുകാതോരത്തിന്റെ ആണ്. അവര്‍ അത് ധരിച്ചുവെച്ചിരിക്കുകയാണ്.

ഇങ്ങനെ ഒരുപാട് പാട്ടുകള്‍. പല പാട്ടുകളും ഇങ്ങനെ പോയിട്ടുണ്ടെന്ന് മാത്രമല്ല മറ്റുള്ള പലരുടെ പേരിലും എന്റെ പാട്ടുകള്‍ പോയിട്ടുണ്ട്. വാണി ജയറാമിന്റേയും ചിത്രയുടേയും ഒക്കെ പേരില്‍’, ലതിക പറയുന്നു.

ജാനകിയെ അനുകരിച്ചുപാടുന്ന ഗായികയാണ് ലതികയെന്നും ചിത്രയുടെ സ്വരമായി സാമ്യമുണ്ടെന്നും ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സ്വന്തം സ്വരത്തിന് വ്യക്തിത്വം കുറവുണ്ടെന്നാണോ ഇതിലൂടെ ധരിക്കേണ്ടത് എന്ന ചോദ്യത്തിന് സംഗീതം അറിയുന്നവര്‍ക്ക് തന്റെ സ്വരത്തിന്റെ ഐഡന്റിന്റി അറിയാമെന്നും സംഗീതത്തെ കുറിച്ച് അത്ര ധാരണ ഇല്ലാത്തവരാണ് അത് പറയുന്നത് എന്നുമായിരുന്നു ലതികയുടെ മറുപടി.

ഒരു വലിയ ഹിറ്റായ പാട്ടുണ്ടെങ്കില്‍ വലിയ ആളുകള്‍ ആരോ ആണ് അത് പാടിയതെന്നും അവരുടേത് ആണ് എന്നും ഒരു ധാരണയുണ്ടെന്നും ഇതില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്നും ലതിക ചോദിക്കുന്നു.

1979 ലാണ് ഞാന്‍ പാടുന്നത്. അപ്പോള്‍ ഫീല്‍ഡില്‍ എല്ലാവരും പറഞ്ഞുകൊണ്ടേയിരുന്നു. ജാനകിയമ്മയ്ക്ക് ശേഷം നമ്മുടെ മലയാളം ഫീല്‍ഡില്‍ അടുത്ത ഗായിക ലതികയാണ് എന്ന്. ഇങ്ങനെ എല്ലാവരും പറയുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന സമയത്താണ് ചിത്ര വരുന്നത്. അതൊക്കെ ഓരോരുത്തരുടെ യോഗമാണ്.

അതുകൊണ്ട് എനിക്ക് ഭാഗ്യമില്ല എന്നൊന്നും ഞാന്‍ പറയില്ല. ഞാന്‍ ഭാഗ്യവതിയാണെന്ന് എപ്പോഴും പറയും. കാരണം നമ്മള്‍ തുടങ്ങിയത് എവിടെ വെച്ചാണെന്ന് എപ്പോഴും ആലോചിക്കണമല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ നല്ല നിലയില്‍ തന്നെയാണ് നില്‍ക്കുന്നത്, ലതിക പറഞ്ഞു.

ഭരതന്‍ എന്ന സംവിധായകന്‍ ഗോഡഫാദര്‍ ആയതുകൊണ്ട് മറ്റുള്ളവര്‍ വിളിക്കാതിരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു ലതികയുടെ മറുപടി. 300ലേറെ ചിത്രങ്ങളില്‍ താന്‍ പാടിയിട്ടുണ്ടെന്നും ഇതില്‍ 20 ചിത്രങ്ങളിലോ മറ്റോ ആണ് ഭരതന് വേണ്ടി പാടിയതെന്നും ലതിക പറഞ്ഞു. ഉള്ളതുമതി എന്ന സ്വഭാവമാണ് തനിക്കെന്നും അക്കാര്യം പലപ്പോഴും ഭരതേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ലതിക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Singer Lathika speaks about the discrimination she faced

We use cookies to give you the best possible experience. Learn more