| Thursday, 28th January 2021, 3:56 pm

സിനിമാരംഗത്ത് പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടു; തുറന്നുപറച്ചിലുമായി കെ.എസ് ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാരംഗത്ത് ഈ കാലത്തിനിടെ സംഭവിച്ച ചില മാറ്റങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര. പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ചിത്ര ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാടിയ പാട്ടുകളുടെ സി.ഡി റിലീസ് ചെയ്യുന്ന വിവരം മറ്റാരെങ്കിലും പറഞ്ഞ് വേണം പലപ്പോഴും അറിയാന്‍. മുന്‍പെല്ലാം കാസറ്റുകളുടേയും സി.ഡികളുടേയുമെല്ലാം കോപ്പി എത്തിച്ചു നല്‍കുന്ന പതിവുണ്ടായിരുന്നു, ആ രീതികളും മാറിപ്പോയി.

റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ പാടിയവരുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ട്. പാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ഇന്ന് പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാന്‍ പ്രയാസമാണ്.

ഒരുപാട് പേര്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടായ്മയിലൂടെയാണ് മുന്‍പെല്ലാം പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ടെക്‌നോളജിയുടെ വളര്‍ച്ച റെക്കോഡിങ് രീതിയില്‍ കാര്യമായ മാറ്റം വരുത്തി. പാട്ട് പൂര്‍ണമായി ഒരു സമയം റെക്കോര്‍ഡ് ചെയ്യുന്നില്ല. വാക്കുകളും വരികളുമെല്ലാം മുറിച്ചെടുത്ത് പല ഭാഗങ്ങളിലേക്ക് മാറ്റാം. ചെറിയ ബിറ്റുകളായിട്ടാണ് പുതിയ കാലത്ത് പാട്ടുകള്‍ സൃഷ്ടിക്കുന്നത്, ചിത്ര പറയുന്നു.

പുതിയ കാലത്തും മര്യാദകള്‍ പാലിക്കുന്നവര്‍ ഇല്ലേ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു ചിത്രയുടെ മറുപടി. പേരും പ്രശസ്തിയും ഏറെ നേടിയ ചിലരുടെ പെരുമാറ്റങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തുമെന്നും അതിന് ഒരു ഉദാഹരണം പറയാമെന്നും പറഞ്ഞ് ഒരു അനുഭവവും ചിത്ര പങ്കുവെച്ചു.

ഒരിക്കല്‍ റഹ്മാന് ഒരു സംഘടന സ്വീകരണം നല്‍കുന്നു. സംഘടനാ ഭാരവാഹികള്‍ എന്നെ വന്ന് കണ്ട് അദ്ദേഹത്തെ കുറിച്ചുള്ള ചില കമന്റുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. സന്തോഷത്തോടെ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഇളയരാജാ സാറിനൊപ്പം കീ ബോര്‍ഡ് വായിക്കാന്‍ വന്ന ദിലീപ് എന്ന പയ്യനെക്കുറിച്ചുള്ള ഓര്‍മ്മകളും റെക്കോര്‍ഡിങ്ങിലേയും സ്‌റ്റേജിലേയും അദ്ദേഹത്തിന്റെ ചിട്ടകളും അങ്ങനെ ചിലതൊക്കെയാണ് പറഞ്ഞത്. അതിന് ശേഷം ഞാനത് മറന്നു.

സ്വീകരണച്ചടങ്ങ് കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്റെ വിലാസത്തില്‍ ഒരു പൂച്ചെണ്ട് എത്തുന്നു. റഹ്മാന്‍ കൊടുത്തവിട്ട സ്‌നേഹോപകരമായിരുന്നു അത്. പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പും ബൊക്കെയോടൊപ്പം ചേര്‍ത്തുവെച്ചിരുന്നു’, ചിത്ര പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Singer K.S Chithra About Film Industry

We use cookies to give you the best possible experience. Learn more