| Thursday, 2nd July 2020, 12:53 pm

'നീയെന്റെ അമ്മയുടെ വയറ്റില്‍ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ'; എം.ജി രാധാകൃഷ്ണനെ ഓര്‍മ്മിച്ച് ജി. വേണുഗോപാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണനെ കുറിച്ചുള്ള ഓര്‍മ്മ കുറിപ്പുമായി ഗായകന്‍ ജി വേണുഗോപാല്‍. എം.ജി രാധാകൃഷ്ണന്റെ ഓര്‍മദിനത്തില്‍ ഫേസ്ബുക്കിലാണ് വേണുഗോപാല്‍ കുറിപ്പ് പങ്കുവെച്ചത്.

ജി വേണുഗോപാലിന്റെ കുറിപ്പ് പൂര്‍ണരൂപം,

ഇന്ന് എം.ജി. രാധാകൃഷ്ണന്‍ന്റെ ഓര്‍മ്മ ദിവസം.
‘ ഗാനവാണിയുടെ ആകാശത്തില്‍ ‘

ആദ്യത്തെ രണ്ടു സിനിമകളില്‍ അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടിയെങ്കിലും, ‘നിനക്കൊരു മുഴുനീള പാട്ടു തരാന്‍ പറ്റുന്നില്ലല്ലോ’ എന്ന് ചേട്ടന്‍ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അല്‍പ്പം തമാശയായി ഞാന്‍ പറയും, ‘blood is thicker than water’. ഞാന്‍ പറയുന്നതിന്റെ പൂര്‍ണ അര്‍ത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടന്‍ പറയും,’എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റില്‍ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ’!

‘മണിച്ചിത്രത്താഴിനു’ സംഗീതം നല്‍കാന്‍ ആലപ്പുഴയ്ക്ക് പോയ ചേട്ടന്‍ മടങ്ങി വന്നത് ഭ്രാന്തമായ അവസ്ഥയിലായിരുന്നു. ‘ഞാന്‍ സിനിമാ സംഗീതം ഉപേക്ഷിക്കാന്‍ പോകുന്നു, എനിക്ക് മടുത്തു’ എന്ന് പ്രഖ്യാപിച്ചു. ആകാശവാണിയിലെ സര്‍വസ്വതന്ത്രമായ സംഗീത സംവിധാന പ്രക്രിയയില്‍ നിന്ന് വിഭിന്നമായി സിനിമ മേഖലയിലെ തിരുത്തലുകളും ഇടപെടലുകളുമൊന്നും അദ്ദേഹത്തിന് സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു. ആ സിനിമയില്‍ നിന്നൊഴിവാകാനായി ഇരുപത്തിമൂന്നു ദിവസത്തെ മെഡിക്കല്‍ ലീവ് എടുത്തു, തിരുമ്മലിനായി അദ്ദേഹം സ്ഥലം വിട്ടു. പക്ഷെ മടങ്ങി വരുമ്പോള്‍, ഫാസില്‍ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു.

മറ്റൊരു ഗായകനെ കൊണ്ട് പാടിച്ച ‘ഒരു മുറയ് വന്ത് പാര്‍ത്തായ’ യുടെയും ‘പഴം തമിഴ് പാട്ടിന്റെയും’ ട്രാക്ക്, തൃപ്തിയാകാതെ വീണ്ടും എന്നെക്കൊണ്ട് പാടിച്ചു. ‘എടാ, ദാസിനെ കേള്‍പ്പിക്കാനാണ്, നീ ഒന്നുകൂടി പാടിത്താ’ എന്ന് ചേട്ടന്‍ പറയുമ്പോള്‍ എനിക്കതൊരു ട്രാക്ക് മാത്രമാണെന്ന നിരാശയായിരുന്നില്ല. രാധാകൃഷ്ണന്‍ ചേട്ടന്റെ ഏത് ആവശ്യവും ഉത്തരവ് പോലെയാണ് അദ്ദേഹം കണ്ണടയ്ക്കും വരെ ഞാന്‍ നിറവേറ്റിയിട്ടുള്ളത്.

ഹാര്‍മോണിയവും തബലയും മാത്രം വച്ച് പാടിയ ആ ട്രാക്കുകള്‍ മദ്രാസില്‍ പോയി ദാസേട്ടനെക്കൊണ്ട് പാടിച്ചു മടങ്ങിവന്നപ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞു ‘ ഈ പാട്ട് ആരാ പാടിയതെന്ന് ഞാന്‍ ദാസിനോട് ചോദിച്ചപ്പോള്‍ പറഞ്ഞതെന്താന്നറിയാമോ…?’ എന്തായിരിക്കും ആ ഉത്തരമെന്നു ഞാന്‍ കാതോര്‍ത്തു. ‘ആരായാലും ശരി, ശുദ്ധമായി പാടിയിട്ടുണ്ട്’, എന്നായിരുന്നത്രെ ദാസേട്ടന്റെ മറുപടി. ജീവിതത്തില്‍ കിട്ടിയ അസുലഭ ബഹുമതികള്‍ക്കൊപ്പം ആ രണ്ടു വാചകങ്ങളും ഞാന്‍ ചേര്‍ത്ത് വയ്ക്കുന്നു.

ആ സിനിമയില്‍ ആദ്യം ഉദ്ദേശിക്കാത്തൊരു ഗാനസന്ദര്‍ഭം ഉരുത്തിരിഞ്ഞുവന്നപ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ വീണ്ടും എന്നെ വിളിച്ചു. ‘അക്കുത്തിക്കുത്താനക്കൊമ്പില്‍’ എന്ന ഗാനം എന്നെക്കൊണ്ടു പാടിക്കണമെന്ന് ആദ്യം ഫാസിലിനോടു നിര്‍ദ്ദേശിച്ചത് സുരേഷ് ഗോപിയാണ്. രാധാകൃഷ്ണന്‍ ചേട്ടന്‍ പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്തു. പക്ഷെ സിനിമയിലെ പല നിഗൂഢ പ്രശ്‌നങ്ങള്‍ കാരണം ആ പാട്ട് ദൃശ്യവല്‍ക്കരണത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ടു.

‘പെരുന്തച്ചന്‍’ സംവിധാനം ചെയ്ത അജയന്‍, അരവിന്ദ് സ്വാമിയെ നായകനാക്കി എടുക്കാന്‍ ഉദ്ദേശിച്ച സിനിമയില്‍ ഓ. എന്‍ വി/ എം ജി രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ രണ്ടു പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു, പക്ഷെ സിനിമ ഇറങ്ങാതെ പോയത് പാട്ടിന്റെ മധുരമില്ലാതാക്കി. ‘മംഗല്യത്തിരുമുഹൂര്‍ത്തം കഴിഞ്ഞു മനസ്സില്‍ മന്ദാര മലര്‍മാല വാടിക്കരിഞ്ഞു
‘ എന്ന വരികള്‍ പോലെത്തന്നെ വീണ്ടും എന്റെ മനസ്സില്‍ പ്രതീക്ഷകള്‍ വാടിക്കരിഞ്ഞു.

ഇക്കാലത്തൊക്കെയും രാധാകൃഷ്ണന്‍ചേട്ടന്റെ ഈണത്തില്‍ ധാരളം സി ഡി കളിലും ആല്‍ബമുകളിലും സീരിയലുകളിലും ഞാന്‍ പാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ലളിതഗാനങ്ങള്‍ തന്ന ജീവനാണ് എന്നും എന്നെ മുന്നോട്ടു നടത്തിയത്. ആ ഗാനങ്ങളില്‍ പലതിലും എന്റെ ശബ്ദത്തിന്റെ ജീവല്‍ സ്പര്‍ശത്തിന് അദ്ദേഹം നല്‍കിയ വിലയറിഞ്ഞ ഒരു സന്ദര്‍ഭം പറയാതെ വയ്യ. രാധാകൃഷ്ണന്‍ ചേട്ടനെ ആദരിക്കുന്ന വലിയൊരു ചടങ്ങ് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്നു. ഞാന്‍ ചെന്നൈയില്‍ നിന്നും വരാന്‍ ഒരുങ്ങിയെങ്കിലും പരിപാടിയുടെ ഒരു സ്‌പോണ്‍സറായ തിരുവനന്തപുരത്തെ ഒരു ബാര്‍/ ഹോട്ടല്‍ ഉടമയും ഞാനുമായുള്ള മുന്‍കാല അസ്വാരസ്യം മൂലം ആ സാധ്യത മുടങ്ങി. ഞാന്‍ വന്നു പാടിയാല്‍ താന്‍ പിന്മാറുമെന്ന് സ്‌പോണ്‍സര്‍ ഭീഷണി മുഴക്കിയപ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന് എന്നെ ഒഴിവാക്കുകയല്ലാതെ വഴിയില്ലാതായി. പക്ഷെ ആ ലളിതഗാനസന്ധ്യയില്‍ എന്റെ രണ്ടു പാട്ടുകള്‍ ആരെയും കൊണ്ട് പാടിക്കാതെ അദ്ദേഹം എന്റെ ഇടം അവിടെ ഒഴിച്ചിട്ടു എന്നറിഞ്ഞപ്പോള്‍ ആയിരമായിരം കയ്യടികളെക്കാള്‍ ഉച്ചത്തില്‍ മനസ്സ് തുടിക്കുകയായിരുന്നു. ‘കാവേരി, ഹരിതവനത്തിന്റെ ‘ എന്നീ രണ്ടു ഗാനങ്ങള്‍ അങ്ങനെ അന്ന് പാടാതെ ശ്രദ്ധിക്കപ്പെട്ടു. ‘വേണു, നിനക്കല്ലാതെ മറ്റൊരാള്‍ക്ക് ആ പാട്ടുകള്‍ നീ പാടുന്ന പോലെ പാടാന്‍ പറ്റാത്തതുകൊണ്ട് ഞാനതു ഒഴിവാക്കി’ -അന്നത്തെ അസിസ്റ്റന്റ് എം. ജയചന്ദ്രന്റെ കയ്യില്‍ എന്റെ വീട്ടില്‍ കൊടുത്തുവിട്ട കത്തില്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ എഴുതിയ വരികള്‍. ഈ വരികളിലും സുന്ദരമായ ഏതു ഗാനമാണ് അദ്ദേഹത്തിന് ഇനി എനിക്ക് നല്‍കാന്‍ കഴിയുക?

ആ ഗാന വസന്തത്തിന് തിരശീല വീഴുന്നതിനു തൊട്ടു മുന്‍പാണ് ഞങ്ങളുടെ ഏറ്റവും അവിസ്മരണീയമായ സിനിമാഗാന സമാഗമം. എം. എ. നിഷാദിന്റെ ‘പകല്‍’ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക് രാധാകൃഷ്ണന്‍ ചേട്ടന്റെ അതിസുന്ദരമായൊരു സംഗീത സാക്ഷാത്കാരം. ‘ എന്തിത്ര വൈകി നീ സന്ധ്യേ മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാകാന്‍….’ പലപ്പോഴും എന്റെ ജീവിത സന്ധികളുടെ ഗാനാക്ഷരങ്ങള്‍ ഈണം ചേരാറുള്ളതുപോലെ, ഈ പാട്ടിലും ആ സന്ദര്‍ഭത്തിന്റെ സാരാംശം അലിഞ്ഞു ചേര്‍ന്നിരുന്നു. രാധാകൃഷ്ണന്‍ ചേട്ടനുമൊത്തുള്ള ഗാനചന്ദ്രോദയം എന്തിത്ര വൈകിയെന്ന ചോദ്യം പോലെ, വിഷാദാത്മകമായ ഈണവും. ആ പാട്ടിലെ അടുത്ത ഈരടികള്‍ അതിലേറെ ഹൃദയവേദനകളോടെ മാത്രമേ പാടാനാകു …’ തൂവലുപേക്ഷിച്ചു പറന്നുപോം എന്റെയീ …തൂമണിപ്രാവിനെ താലോലിക്കാന്‍….’ എന്ന വരികള്‍ എഴുതി ഗിരീഷും സംഗീതം പകര്‍ന്ന രാധാകൃഷ്ണന്‍ ചേട്ടനും പറന്നകന്നുപോയീ. പിന്നെയും പിന്നെയും താലോലിക്കാന്‍ കാത്തു നില്‍ക്കാതെ.

അവസാന ഗാനമൊക്കെ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യ. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിട്ടേ ഞാന്‍ ഏതു പാട്ടും പാടിയിട്ടുള്ളു. ‘ എന്തിത്ര വൈകി…’ റെക്കോര്‍ഡിങ്ങിനു തൊട്ടു മുന്‍പ് ഞാന്‍ ചോദിച്ചു…’ ചേട്ടാ ഒന്നെഴുന്നേറ്റു നില്‍ക്കാമോ …എനിക്കനുഗ്രഹം വാങ്ങണം…’ ഇരുന്നിടത്തുനിന്നു പൊങ്ങാനാകാതെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകി…’ നീയെന്നെ കരയിക്കാനാണോടാ പുറപ്പാട്’ എന്നെന്നോട് ചോദിച്ചു.

എന്റെ സിനിമാഗാന ജീവിതം കാല്‍ നൂറ്റാണ്ടെത്തുമ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടനുണ്ടായിരുന്നു. രണ്ടായിരത്തി ഒന്‍പതിലെ ആ ചടങ്ങിന് എന്റെ പ്രൈമറി സ്‌കൂള്‍ ആയ കാര്‍മല്‍ സ്‌കൂളിന്റെ മുകള്‍ നിലയിലേയ്ക്ക് ചേട്ടനെ കസേരയിലിരുത്തി എടുത്തു കൊണ്ട് പോകുകയായിരുന്നു….’ എടാ, സപ്രമഞ്ചത്തില്‍ രാജാക്കന്മാര്‍ മാത്രമേ ഇങ്ങനെ വന്നിട്ടുള്ളൂ….ഇതൊക്കെ ഒരു ഭാഗ്യമാ’…കുലുങ്ങിക്കുലുങ്ങി മുകളിലോട്ടു കയറുമ്പോള്‍, വേദന മറന്നും ചേട്ടന്‍ ചിരി പൊട്ടിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more