| Wednesday, 30th November 2022, 9:27 am

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കി സിംഗപ്പൂര്‍; വിവാഹം തടയാന്‍ ഭരണഘടനാ ഭേദഗതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംഗപ്പൂര്‍ സിറ്റി: സ്വവര്‍ഗ ലൈംഗികതക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് സിംഗപ്പൂര്‍. പുരുഷന്മാര്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയിരുന്ന നിയമമാണ് സിംഗപ്പൂര്‍ പാര്‍ലമെന്റ് കഴിഞ്ഞദിവസം പിന്‍വലിച്ചത്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റികളില്‍ നിന്നടക്കം ഏറെക്കാലമായി ഈ ആവശ്യം ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് നിലവില്‍ വന്ന വിവേചന നിയമമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കിയ സിംഗപ്പൂര്‍ പീനല്‍ കോഡിലെ 377എ വകുപ്പാണ് റദ്ദാക്കിയത്. 1938ല്‍ സിംഗപ്പൂര്‍ ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന സമയത്ത് ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിരുന്നു ഇത്.

കൊളോണിയല്‍ കാലഘട്ടത്തിലെ നിയമപ്രകാരം പുരുഷന്മാര്‍ പരസ്പരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാല്‍ ഈ നിയമം സജീവമായി നടപ്പിലാക്കിയിരുന്നില്ല.

അതേസമയം, ഈ നിയമത്തില്‍ സ്ത്രീകളുടെയോ മറ്റ് ജെന്‍ഡറിന്റെയോ കാര്യം പരാമര്‍ശിക്കുന്നില്ല.

പുരുഷന്മാരുടെ സ്വവര്‍ഗ ലൈംഗികത ഡീക്രിമിനലൈസ് ചെയ്തുവെങ്കിലും വിവാഹക്കാര്യത്തില്‍ തുല്യത ഉറപ്പാക്കുന്നതിനെ തടയുകയാണ് സിംഗപ്പൂര്‍ പാര്‍ലമെന്റ് ചെയ്തത്. ‘വിവാഹ സമത്വം’ തടയുന്നതിന് വേണ്ടി ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തു.

അതുകൊണ്ട് തന്നെ സിംഗപ്പൂര്‍ പാര്‍ലമെന്റിന്റെ നീക്കത്തെ വിവിധ എല്‍.ജി.ബി.ടി.ക്യു സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും വിവാഹത്തിലെ അസമത്വത്തിനെതിരെയും വിവാഹത്തിന്റെ നിര്‍വചനം തിരുത്താത്ത സര്‍ക്കാര്‍ നിലപാടിനെതിരെയും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

രാജ്യത്ത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം മാറ്റാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിരുദ്ധമായി തന്നെ തുടരുമെന്നും നേരത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങും (Lee Hsien Loong) പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നിയമം പിന്‍വലിക്കുമെന്നും പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കുമെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

”പരസ്പര സമ്മതത്തോടെ പുരുഷന്മാര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കരുത്. ഈ കാരണത്താല്‍ ആളുകളെ വിചാരണ ചെയ്യുന്നതിനോ സ്വവര്‍ഗ ലൈംഗികത കുറ്റമായി കണക്കാക്കുന്നതിനോ ഒരു ന്യായീകരണവുമില്ല.

ഈ നിയമം പിന്‍വലിക്കുന്നത് ശരിയായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, മിക്ക സിംഗപ്പൂര്‍കാരും ഈ മാറ്റം അംഗീകരിക്കും. ഇത് രാജ്യത്തെ നിയമത്തെ നിലവിലെ സാമൂഹിക സാഹചര്യങ്ങളുമായി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തും. സ്വവര്‍ഗാനുരാഗികളായ സിംഗപ്പൂരിലെ ജനങ്ങള്‍ക്ക് ഈ മാറ്റം കുറച്ച് ആശ്വാസം നല്‍കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

എല്ലാ മനുഷ്യസമൂഹത്തെയും പോലെ നമുക്കിടയിലും സ്വവര്‍ഗാനുരാഗികളുണ്ട്. അവരും നമ്മുടെ സഹജീവികളാണ്, നമ്മുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. അവര്‍ക്ക് അവരുടെ സ്വന്തം ജീവിതം നയിക്കാനും നമ്മുടെ കമ്മ്യൂണിറ്റിയില്‍ പങ്കാളികളാകാനും സിംഗപ്പൂരിന് വേണ്ടി സംഭാവന നല്‍കാനും ആഗ്രഹമുണ്ട്,” എന്നായിരുന്നു ലീ സ്യെന്‍ ലൂങ് പറഞ്ഞത്.

രാജ്യം സ്വവര്‍ഗാനുരാഗികളെയും സ്വവര്‍ഗ ലൈംഗികതയെയും കൂടുതല്‍ ഉള്‍ക്കൊണ്ട് വരികയാണെന്നും ലീ സ്യെന്‍ ലൂങ് അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Singapore decriminalized gay sex between men, blocks path toward marriage equality

We use cookies to give you the best possible experience. Learn more