| Tuesday, 22nd February 2022, 10:56 am

സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതി, സര്‍ക്കാര്‍ ഒന്നും മറച്ചുവെച്ചിട്ടില്ല: മുഖ്യമന്ത്രി നിയമസഭയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിന്റെ ഭാഗമായി നാട് വിഭജിച്ച് പോകുമെന്ന് ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയില്‍ വേ കേരളത്തിന്റെ ഭാഗമല്ലേ എന്നും നാട് വിഭജിച്ച് പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.

530 കിലോമീറ്റര്‍ നീളത്തില്‍, 130 കിലോമീറ്റര്‍ പാത ഒന്നുങ്കില്‍ തൂണിന് മുകളില്‍ക്കൂടിയാണ് അല്ലെങ്കില്‍ തുരങ്കമാണ്. പാത മുറിച്ച് കടക്കാന്‍ 500 മീറ്റര്‍ ഇടവിട്ട് ഓവര്‍ ബ്രിഡ്ജുകളും അടിപ്പാതകളും പണിയാനും പദ്ധതിയുണ്ട്. സില്‍വര്‍ ലൈന് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈനിന് മറ്റൊരു മികച്ച ബദല്‍ ഇല്ല. സില്‍വര്‍ ലൈുമായി ബന്ധപ്പെട്ട് നടന്നത് കൃത്യമായ പഠനങ്ങളാണ്. വെള്ളപ്പൊക്കം സംഭവിക്കുന്ന പ്രദേശങ്ങളെപ്പറ്റിയുള്ള കണക്കുകളും എടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയില്‍ നീങ്ങുന്നത്. ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുന്‍പ് കെ റെയിലിന്റെ ഉദ്യോഗസ്ഥന്‍ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കണം.

കത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസെത്തും. ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം തേടി കെ റെയില്‍ സര്‍ക്കാരിന് ഒരാഴ്ച മുമ്പാണ് കത്ത് നല്‍കിയത്.

ഇതിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നാണ് വിശദീകരണം. മാര്‍ച്ച് 31 നുള്ളില്‍ കല്ലിടല്‍ തീര്‍ക്കാനാണ് ശ്രമം.

കത്ത് പരിഗണിച്ച് പൊലീസ് സംരക്ഷണം നല്‍കാന്‍ ഡി.ജി.പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കെ റെയിലിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സില്‍വര്‍ലൈന്‍ സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.


Content Highlights: Silver Line Kerala’s dream project, the government has not hidden anything: Pinarayi Vijayan

We use cookies to give you the best possible experience. Learn more