| Wednesday, 16th December 2020, 8:30 pm

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്ന് ഇദ്ദേഹം തന്റെ ആത്മഹത്യകുറിപ്പിലെഴുതിയിട്ടുണ്ട്.

ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയിലാണ് പുരോഹിതന്‍ ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം സിംഗാണ് ആത്മഹത്യ ചെയ്തത്.

സ്വന്തം തോക്കുപയോഗിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ദുരവസ്ഥയിലും അവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നയങ്ങളിലും തനിക്ക് വേദനയുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

കര്‍ഷകര്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു. ആ ദുരവസ്ഥയ്ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍ അവര്‍ക്ക് നീതി നല്‍കുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. ഇത് ഒരു അനീതിയാണ്. അടിച്ചമര്‍ത്തുന്നത് പാപമാണ്, ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

അതേസമയം കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.

ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടിയുള്ള എല്ലാ കര്‍ഷക സംഘടനകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കാനാണ് സുപ്രീംകോടതിയുടെ നീക്കം.

‘എത്രയും പെട്ടെന്ന് പ്രതിഷേധത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാരിനെ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ദേശീയ പ്രശ്‌നമായി കര്‍ഷക പ്രതിഷേധം മാറും’, കോടതി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു.

അതേസമയം, കര്‍ഷക പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് മറ്റുവഴികളെക്കുറിച്ചും ആലോചിക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പഞ്ചാബിനെയും ഹരിയാനെയും ഉത്തര്‍പ്രദേശിനെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ ധാരണ. എന്നാല്‍ ഔദ്യോഗികമായി ഇത് സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sikh Priest Shot Self In Solidarity With Farmers Strike

We use cookies to give you the best possible experience. Learn more