| Sunday, 12th May 2024, 1:58 pm

പഞ്ചാബില്‍ അവസരമില്ല, കലിപ്പ് തീര്‍ത്തത് ബംഗ്ലാദേശിന്റെ നെഞ്ചത്ത്; സിംബാബ്വേ കൊടുങ്കാറ്റില്‍ കടുവകള്‍ ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ് സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്വെക്ക് ആശ്വാസ ജയം. ബംഗ്ലാദേശിനെ എട്ടു വിക്കറ്റുകള്‍ക്കാണ് സിംബാബ്വെ പരാജയപ്പെടുത്തിയത്.

ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്.  വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് എട്ടു വിക്കറ്റും ഒമ്പത് പന്തുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ സിക്കന്തര്‍ റാസയുടെയും ബ്രെയിന്‍ ബെന്നറ്റിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് സിംബാബ്വെ ജയം സ്വന്തമാക്കിയത്. 46 പന്തില്‍ പുറത്താവാതെ 72 റണ്‍സ് നേടി കൊണ്ടായിരുന്നു റാസയുടെ തകര്‍പ്പന്‍ പ്രകടനം. ആറ് ഫോറുകളും നാല് സിക്‌സുമാണ് റാസയുടെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ പഞ്ചാബ് കിങ്സിൽ വേണ്ടത്ര  അവസരങ്ങള്‍ റാസക്ക് ലഭിച്ചിരുന്നില്ല. ടീമിനൊപ്പം രണ്ടു മത്സരങ്ങള്‍ മാത്രമാണ് താരം കളത്തിലിറങ്ങിയത്.

എന്നാല്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് റാസ മിന്നും പ്രകടനം നടത്തിയത് ശ്രദ്ധേയമായി. 49 പന്തില്‍ 70 നേടികൊണ്ടായിരുന്നു ബെന്നറ്റിന്റെ മികച്ച പ്രകടനം. അഞ്ച് വീതം ഫോറും സിക്‌സുമാണ് ബെന്നറ്റ് അടിച്ചെടുത്തത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 44 പന്തില്‍ 54 റണ്‍സ് നേടിയ മുഹമ്മദുള്ളയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. ആറ് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ 28 പന്തില്‍ 36 റണ്‍സ് നേടിയും മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

സിംബാബ്വെ ബൗളിങ്ങില്‍ ബ്ലെസ്സിങ് മുസര്‍ബാനി, ബ്രെയിന്‍ ബെന്നറ്റ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Sikandar Raza great performance against Bangladesh

We use cookies to give you the best possible experience. Learn more