| Thursday, 14th December 2023, 10:15 am

രാവണപ്രഭുവും ദൃശ്യവും പോലെ ഈ ചിത്രവും ഹിറ്റാവണം; അതിന് ഞാനും കൂടെ വേണമെന്ന് അദ്ദേഹം പറഞ്ഞു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങളാണ് മോഹൻലാലും സിദ്ദിക്കും. രാവണപ്രഭു, ദൃശ്യം, ചോട്ടാമുംബൈ തുടങ്ങിയ വലിയ വിജയങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

തെലുങ്കിൽ നിന്ന് ഒരു സംവിധായകൻ തന്നെ വിളിച്ച അനുഭവം പറയുകയാണ് സിദ്ദിഖ്. മോഹൻലാൽ ഈയിടെ അഭിനയിച്ച തെലുങ്ക് ചിത്രം വൃഷഭയുടെ സംവിധായകൻ, ചിത്രത്തിലെ ഒരു വേഷത്തിലേക്ക് തന്നെയും വിളിച്ചിരുന്നു എന്നാണ് താരം പറയുന്നത്.

രാവണ പ്രഭു, ദൃശ്യം പോലുള്ള ഹിറ്റ് സിനിമകളിൽ മോഹൻലാലിനോടൊപ്പം താനും ഉള്ളത് കൊണ്ട് ഈ സിനിമയിലും തന്നെ വേണ്ടത് കൊണ്ടാണ് ആ സംവിധായകൻ വിളിച്ചതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. പുതിയ ചിത്രം നേരിന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രസകരമായ ഒരു കാര്യം ഞാൻ പറയാം. ലാൽ ഈയിടെ അഭിനയിച്ച വൃഷഭ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് എന്നെയും വിളിച്ചിരുന്നു. ആ ചിത്രത്തിലേക്ക് ഒരു വേഷം അഭിനയിക്കാൻ എന്നെയും വിളിച്ചു. ആദ്യം കുറച്ച് ദിവസം മതി. ബാക്കി പിന്നെ മതി എന്നായിരുന്നു അവർ പറഞ്ഞത്.

പക്ഷെ അവർ ഒരു പ്രത്യേക ദിവസം മാത്രമാണ് ചോദിക്കുന്നത്. ലാൽ എന്റെ അടുത്ത് പറഞ്ഞു, നല്ല പ്രാധാന്യമുള്ള റോളാണ് വന്ന് അഭിനയിച്ചാൽ നന്നായിരിക്കുമെന്ന്. ഞാൻ വരാമെന്നും എനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടെന്നുമൊക്കെ പറഞ്ഞു. സംവിധായകന് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് ലാൽ ഫോൺ അദ്ദേഹത്തിന് കൊടുത്തു.

സംവിധായകൻ എന്നോട് സംസാരിച്ചു. സാർ വരണം എന്നദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു ഒരു പർട്ടിക്കുലർ ദിവസം മാത്രം ചോദിക്കാതിരുന്നാൽ മതി, അത് കഴിഞ്ഞിട്ടുള്ള ദിവസങ്ങളിൽ വരാമെന്ന്. അന്നത്തെ ദിവസമാണ് കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉള്ളത് എന്ന് സംവിധായകൻ പറഞ്ഞു.

സാർ തന്നെ വേണമെന്ന് ഞങ്ങൾ പറയാൻ ഉള്ള കാരണം, ലാൽ സാറും സിദ്ദിഖ് സാറും അഭിനയിച്ച പടങ്ങൾ എല്ലാമേ പെരിയ ഹിറ്റ് അല്ലേ എന്നദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാൻ മനസിലാക്കിയത് ഞങ്ങളുടെ സിനിമകൾ അവിടെ വരെ എത്തിയിരിക്കുന്നു.

രാവണപ്രഭു, ദൃശ്യം അങ്ങനെ ഒരുപാട് ഹിറ്റുകൾ ഇല്ലെ സാർ അതുപോലെ ഇതും സൂപ്പർ ഹിറ്റ്‌ ആവണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. ആ വാർത്ത അവിടെയും എത്തിയല്ലോ എന്നോർത്തപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് ആ സിനിമയ്ക്ക് പോവാൻ പറ്റിയില്ല,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Shares  A Phone Call Experience With A Thelungu  Director

We use cookies to give you the best possible experience. Learn more