| Wednesday, 24th August 2022, 8:11 am

സീതാ രാമം കണ്ടിട്ട് ദുല്‍ഖറിന് മെസേജ് അയച്ചു, അവനെന്തോ വലിയ നിധി കിട്ടിയത് പോലെയായിരുന്നു: സിദ്ധിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെയും പ്രണവിനെയും സ്റ്റാറായിട്ട് കാണാനാവില്ലെന്നും ഇപ്പോഴും അവരെ കുട്ടികളായിട്ട് മാത്രമേ കാണാനാവൂ എന്നും നടന്‍ സിദ്ധിഖ്. ചെറുപ്പം മുതലേ അവര്‍ വളരുന്നതും വലുതാകുന്നതും കണ്ടിട്ടുള്ളതാണെന്നും രണ്ട് പേരും തന്റെ മക്കളെ പോലെയാണെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു.

‘ദുല്‍ഖറും പ്രണവും രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ മക്കളാണെന്ന് മാത്രമേയുള്ളൂ. പുറത്ത് നിന്നുള്ളവര്‍ കാണുന്ന ദുല്‍ഖറിനെയും പ്രണവിനെയുമല്ല ഞാന്‍ കാണുന്നത്. ചെറുപ്പം മുതലേ അവര്‍ വളരുന്നതും വലുതാകുന്നതും കാണുന്ന ആളാണ് ഞാന്‍. അങ്കിള്‍ എന്ന് വിളിച്ചിട്ടാണ് അവര്‍ എന്നോട് ഇടപെടുന്നത്. നിങ്ങള്‍ കാണുന്ന ഒരു സ്റ്റാറിനെ എനിക്ക് കാണാന്‍ പറ്റില്ല.

അതിപ്പോള്‍ മമ്മൂക്കയുടെ കാര്യമാണെങ്കിലും ലാലിന്റെ കാര്യമാണെങ്കിലും അങ്ങനെ തന്നെയാണ്. മോഹന്‍ലാലുമായി ചില തമാശയൊക്കെ പറഞ്ഞ് ചിരിക്കുമ്പോള്‍ പെട്ടെന്നിങ്ങനെ ആലോചിക്കും, നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള സൂപ്പര്‍താരം എന്നൊക്കെ ഈ മനുഷ്യനെ പറ്റിയാണോ പറയുന്നത് എന്ന്. എനിക്ക് ഒരിക്കലും ഇവരിലെ സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ പറ്റില്ല. ദുല്‍ഖറും പ്രണവും നമ്മുടെ മക്കളെ പോലെയാണ്.

ദുല്‍ഖറിന്റെ സീതാ രാമം കണ്ടിട്ട് ഞാന്‍ മെസേജ് അയച്ചു. മോനേ നന്നായിട്ടുണ്ട്, നല്ല സിനിമയാണ്, നല്ല രീതിയില്‍ ചെയ്തിട്ടുണ്ടെന്നൊക്കെ പറഞ്ഞാണ് മെസേജ് അയച്ചത്. അവനെന്തോ വലിയ നിധി കിട്ടിയ പോലെയാണ് എനിക്ക് മറുപടി അയച്ചത്. എന്റെ കയ്യില്‍ നിന്നും ഒരു അപ്രിസിയേഷന്‍ കിട്ടുന്നത് ഒരു വലിയ കാര്യമായാണ് അവന്‍ കാണുന്നത്. അവരെ എനിക്ക് കുട്ടികളായിട്ട് മാത്രമേ കാണാന്‍ പറ്റുകയുള്ളൂ. നിങ്ങള്‍ കാണുന്നത് പോലെ ഒരു സ്റ്റാറായിട്ട് കാണാന്‍ പറ്റുന്നില്ല,’ സിദ്ധിഖ് പറഞ്ഞു.

വര്‍ഷങ്ങളായിട്ടുള്ള തന്റെ കരിയറിനെ പറ്റിയും സിദ്ധിഖ് സംസാരിച്ചു. ‘ഇന്‍ഡസ്ട്രിയില്‍ അടുപ്പമുള്ള ഒരുപാട് പേരുണ്ട്. ഒരാളുടെ പേര് അങ്ങനെ പറയാന്‍ പറ്റില്ല. സിദ്ധിഖ് ഈ വേഷമേ ചെയ്യുകയുള്ളൂ എന്ന് വിചാരിച്ചിട്ടല്ലല്ലോ ആദ്യകാലത്ത് ഒരു വേഷം കിട്ടുന്നത്. അവനൊരു റോള്‍ കൊടുക്കാം അവനും കേറി വരട്ടെ എന്ന് വിചാരിച്ചിട്ടാണ് ഒരു റോള്‍ കിട്ടുക. ആദ്യകാലത്ത് അങ്ങനെ പലരും സഹായിച്ചിട്ടാണ് നല്ല നല്ല കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളത്. എത്രയോ പേരുടെ സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sidhique says that he saw Sita Ramam and texted Dulquer, it was like he got some big treasure

We use cookies to give you the best possible experience. Learn more