| Monday, 12th August 2024, 12:14 pm

ദൃശ്യത്തിലെ ആ സീനിന് ആവർത്തിച്ച് ഡബ്ബ് ചെയ്തപ്പോൾ ജീത്തു ദേഷ്യപ്പെട്ടു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ചരിത്രത്തിലെ വലിയ വിജയങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ചെറിയ ഹൈപ്പിൽ തിയേറ്ററിൽ എത്തുകയും മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു.

തമിഴ്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗത്തിനും ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ പ്രഭാകരൻ എന്ന കഥാപാത്രത്തെയായിരുന്നു നടൻ സിദ്ദിഖ് അവതരിപ്പിച്ചത്.

ചിത്രത്തിലെ പ്രധാന ഹൈലൈറ്റിൽ ഒന്നായിരുന്നു ജോർജ് കുട്ടിയും പ്രഭാകരനും തമ്മിലുള്ള ക്ലൈമാക്സ്‌ ഇമോഷണൽ സീൻ. ആ ഭാഗം ഡബ്ബ് ചെയ്യുന്ന സമയത്ത് താൻ വീണ്ടും വീണ്ടും ഡബ്ബ് ചെയ്‌തെന്ന് പറയുകയാണ് സിദ്ദിഖ്. ആവർത്തിച്ച് ഡബ്ബ് ചെയ്തപ്പോൾ ജീത്തു ജോസഫ് തന്നോട് ദേഷ്യപ്പെട്ടെന്നും സിദ്ദിഖ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൃശ്യം ഒന്നിന്റെ ക്ലൈമാക്സ് രംഗത്തിൽ ഞാൻ മോഹൻലാലിനോട് പറയുന്ന ഡയലോഗ് ഇല്ലേ, എപ്പോഴും കേൾക്കുന്ന ടെലിഫോൺ റിങ്ങും കോളിങ് ബെല്ലുമെല്ലാം വരുണിന്റേതായി തോന്നാറുണ്ടെന്നെല്ലാം പറയുന്ന രംഗം. ആ സീൻ ഞാൻ ഡബ്ബ് ചെയ്ത് ഡബ്ബ് ചെയ്ത് അവസാനം ജീത്തുവിന് ദേഷ്യം വന്നു.

സിദ്ദിക്കേട്ടാ എനിക്ക് ആവശ്യമുള്ളത് കിട്ടി ഇനിയിപ്പോൾ സിദ്ദിക്കേട്ടന് വേണമെങ്കിൽ ചെയ്തോ എന്നാണ് അന്ന് ദേഷ്യം വന്നിട്ട് ജീത്തു പറഞ്ഞത്. എനിക്ക് കുഴപ്പമില്ലായെന്ന് ഞാൻ പറഞ്ഞു.

സത്യത്തിൽ എനിക്ക് അങ്ങനെ ഡബ്ബ് ചെയ്താൽ മതിയാവില്ല. നമുക്ക് അറിയില്ലല്ലോ ഏതായിരിക്കും നന്നാവുക. ഒരു തവണ കൂടി ചെയ്ത് നോക്കിയിട്ട് അത് കേൾക്കുമ്പോഴായിരിക്കും നമുക്ക് തോന്നുക അത്ര നന്നായില്ലെന്ന്. അവിടെ ഒന്നുകൂടെ ഒരു ഇത് വരുത്തണമെന്ന് അപ്പോഴായിരിക്കും തോന്നുക,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique About dubbing In Drishyam Movie

We use cookies to give you the best possible experience. Learn more