| Tuesday, 22nd November 2022, 5:49 pm

മമ്മൂട്ടിയും മോഹന്‍ലാലും റീപ്ലേസ് ചെയ്യപ്പെടും എന്നത് വെറും പറച്ചില്‍ മാത്രമാണ്: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ‘നമ്മള്‍’. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എഞ്ചിനിയറിങ് കേളേജിന്റെ പശ്ചാത്തലത്തില്‍ ആത്മാര്‍ഥ സൗഹൃദത്തിന്റെയും മാതൃസ്നേഹത്തിനറെയും കഥ പറഞ്ഞ സിനിമയായിരുന്നു നമ്മള്‍. അന്ന് വിജയയമായി തീര്‍ന്ന സിനിമ, സിദ്ധാര്‍ത്ഥ്, ജിഷ്ണു കൂട്ടുകെട്ടിന് വലിയ സ്വീകാര്യത പ്രേക്ഷകര്‍ക്കിടയില്‍ നേടികൊടുത്തു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സിദ്ധാര്‍ത്ഥും ജിഷ്ണുവും താരങ്ങളായി വളര്‍ന്നുവരും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആ കാലയളവില്‍ ഉയര്‍ന്നു വന്നിരുന്നു. അതിനെക്കുറിച്ച് പ്രതികരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ്.

‘മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം പുതിയ താരങ്ങള്‍ വളര്‍ന്ന് വരുമെന്ന ചിന്തയുണ്ടല്ലോ, അതാണ് സിനിമയില്‍ ഏറ്റവും കൂടുതലുള്ളത്. അതിപ്പോള്‍ ഞങ്ങളല്ല ആര് വന്നാലും അങ്ങനെ തന്നെയാണ്. എന്നാല്‍ അത് വെറും പറച്ചില്‍ മാത്രമാണ്.

ആ ചിത്രത്തിന് ശേഷം ഞാന്‍ കുറച്ച് സിനിമകള്‍ മാത്രമായിരുന്നു ചെയ്തത്. കാരണം അന്നെനിക്ക് ഇരുപത് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇരുപതുകാരന്റെ പക്വതയല്ല അന്നത്തെ സിനിമക്ക് ആവശ്യം എന്ന തോന്നുന്നു. താടിയും മീശയുമൊക്കെ വെച്ച കഥാപാത്രങ്ങളെ ആയിരുന്നു ഓഡിയന്‍സിന് അന്ന് വേണ്ടിയിരുന്നത്.

സംവിധാനം ചെയ്യണമെന്ന ആഗ്രഹം സീരിയസായി തോന്നി തുടങ്ങിയത് രസികന്‍ സിനിമ ചെയ്യുമ്പോഴാണ്. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് രാജീവ് രവിയെ പരിജയപ്പെടുന്നത്. പതിയെ പുള്ളിയുടെ അടുത്ത് നിന്ന് കുറച്ച് കാര്യങ്ങള്‍ ഒക്കെ പഠിച്ചു. പിന്നെ പോയി എഡിറ്റിങ് ഒക്കെ പഠിച്ചു. അവിടെ നിന്നും പ്രിയന്‍ സാറിന്റെ(സംവിധായകന്‍ പ്രിയദര്‍ശന്‍) അടുത്ത് ജോയിന്‍ ചെയ്തു. പിന്നെ ഒരു രണ്ടുകൊല്ലം ഹാപ്പി ജേര്‍ണിയായിരുന്നു,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ ഒരുപിടി നല്ല സിനിമകള്‍ ചെയ്ത സംവിധായകന്‍ കൂടിയാണ് സിദ്ധാര്‍ത്ഥ്. ഇറോട്ടിക് ഴോണറിലൊരുങ്ങിയ ചതുരമാണ് അദ്ദേഹത്തിനറെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സ്വാസിക, റോഷന്‍ മാത്യൂ, അലന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: sidharth bharathan talks about mammootty and mohanlal

We use cookies to give you the best possible experience. Learn more