Entertainment
നല്ല പടമെടുത്ത് കൊടുത്താല്‍ മലയാളികള്‍ ഹാപ്പിയാണ്; അല്ലെങ്കില്‍ അവര്‍ക്ക് ഇളകും: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 06, 06:28 am
Sunday, 6th April 2025, 11:58 am

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സിദ്ധാര്‍ഥ് ഭരതന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും സിദ്ധാര്‍ത്ഥ് തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
2024 ലെ മികച്ച സിനിമകളിലൊന്നായ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡിനോ ഡെന്നിസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഭ്രമയുഗത്തിന് ശേഷം സിദ്ധാര്‍ത്ഥും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോള്‍ ബസൂക്കയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മലയാളി സിനിമ പ്രേക്ഷകരെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

തീയേറ്ററില്‍ പോയി കരയാന്‍ താത്പര്യമില്ലെന്ന് പറഞ്ഞാലും സൗദി വെള്ളക്ക പോലുള്ള സിനിമകളും കേരളത്തില്‍ ഹിറ്റാണെന്നും മലയാളികള്‍ക്ക് നല്ല കഥകള്‍ ഇഷ്ടമാണെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. സുഡാനി ഫ്രം നൈജീരിയ, പറവ അങ്ങനെ ഒട്ടനവധി സിനിമകള്‍ ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാജിക്കല്‍ ഓഡിയന്‍സാണ് കേരളത്തിലുള്ളവരെന്നും നല്ല സിനിമകള്‍ ചെയ്ത് കൊടുത്താല്‍ അവര്‍ ഹാപ്പിയാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീയേറ്റില്‍ പോയി കരയാന്‍ താത്പര്യമില്ലെന്നൊക്കെ പറയുമെങ്കിലും, സൗദി വെള്ളക്ക പോലെയുള്ള സിനിമകളും കേരളത്തില്‍ ഹിറ്റാണ്. ‘വി ലൈക്ക് ഗുഡ് സ്‌റ്റോറീസ്’ സുഡാനി ഫ്രം നൈജീരിയ, ആ സിനിമയും എന്താണ് വളരെ ഇമോഷണലാണ്. ഒരു ഇമോഷണല്‍ സിനിമയാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നമ്മള്‍ പോയി കാണും. അതുപോലെ പറവ എന്ന സിനിമ അങ്ങനെ ഒരുപാട് സിനിമകള്‍ ഉണ്ട്.

നമുക്ക് ഇവിടെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണ്. നമ്മുടെ ഓഡിയന്‍സ് ഒരു ഭയങ്കര മാജിക്കല്‍ ഓഡിയന്‍സാണ്. അവര്‍ ഏത് സൈഡ് സ്വിങ് ചെയ്യുമെന്നൊന്നും നമ്മള്‍ക്ക് പറയാന്‍ പറ്റില്ല. മര്യാദക്ക് നല്ലരീതിയില്‍ ഒരു പടമെടുത്ത് കൊടുത്താല്‍ അവര്‍ ഹാപ്പിയാണ്. അല്ലെങ്കില്‍ അവര്‍ക്ക് ഇളകും,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

Content Highlight: Sidharth Bharathan about movie  audience in Kerala