|

ക്രിയേറ്റിവായ ഏതൊരാളും ചിന്തിക്കുന്നത്, മുരളിയേട്ടനും അങ്ങനെയാണ് ചിന്തിക്കുക: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും സിദ്ധാര്‍ത്ഥ് തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
2024 ലെ മികച്ച സിനിമകളിലൊന്നായ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം തന്നെയാണ് എമ്പുരാന്‍ സിനിമക്ക് നേരെ വന്നിട്ടുള്ള വിവാദങ്ങളെന്ന് പറയുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. ബസൂക്കയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വണ്‍ ടൂ ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എമ്പുരാന്‍ സിനിമയെ കുറിച്ച് ഒരുപാട് വിവാദങ്ങള്‍ വന്നിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അല്ലേ അത്? അപ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയിലും പ്രേക്ഷകന്‍ എന്ന നിലയിലും എമ്പുരാന്‍ വിവാദങ്ങളെ എങ്ങനെ നോക്കികാണുന്നു’എന്ന ഹൈദര്‍ അലിയുടെ ചോദ്യത്തോട് പ്രതികരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

സിനിമയ്ക്ക് നേരെ വന്ന വിവാദങ്ങളില്‍ ഹൈദര്‍ അലിക്ക് തോന്നിയ അതേ കാര്യം തന്നെയാണ് തനിക്കും തോന്നിയതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം തന്നെയാണ് എമ്പുരാന്‍ സിനിമക്ക് നേരെ വന്നിട്ടുള്ള വിവാദളെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. ക്രീയേറ്റിവായ ഏതൊരാളും അങ്ങനെതന്നെയാണ് ചിന്തിക്കുകയെന്നും സിനിമയുടെ എഴുത്തുക്കാരന്‍ മുരളി ഗോപിയും അങ്ങനെ തന്നെയാണ് ചിന്തിക്കുകയെന്നും സിദ്ധാര്‍ഥ് ഭരതന്‍ കൂട്ടിചേര്‍ത്തു.

‘താങ്കള്‍ക്ക് തോന്നിയത് തന്നെയാണ് എനിക്കും തോന്നിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ്. ക്രിയേറ്റിവായ ഏതൊരാളും അങ്ങനെയാണ് ചിന്തിക്കുക. മുരളിയേട്ടനും അങ്ങനെയാണ് ചിന്തിക്കുക. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്,’സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.

Content Highlight: Sidharth Bharathan about Empuraan movie  controversy.