| Tuesday, 8th November 2022, 11:39 am

കട്ട് പറഞ്ഞിട്ടും കരച്ചിലടക്കാന്‍ അവര്‍ക്കാവുന്നില്ല; ഒടുവില്‍ ഞാന്‍ അടുത്ത് ചെന്ന് ആ ഡയലോഗ് അങ്ങ് കാച്ചി: സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചതുരം തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. ഇറോട്ടിക് ത്രില്ലര്‍ ജോണറില്‍ എത്തിയ ചിത്രം വളരെ ശക്തമായ ഒരു പ്രമേയം കൂടിയാണ് കൈകാര്യം ചെയ്യുന്നത്. സ്വാസികയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, ഗീതി സംഗീത, റോഷന്‍ മാത്യു, നിഷാന്ത് സാഗര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണ സമയത്തെ ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. കട്ട് പറഞ്ഞ ശേഷവും കഥാപാത്രത്തില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതിരുന്ന ചിലരെ കുറിച്ചാണ് സിദ്ധാര്‍ത്ഥ് സംസാരിക്കുന്നത്.

കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ വരുന്ന ചില അവസ്ഥകള്‍ പലര്‍ക്കും ഉണ്ടായിരുന്നെന്നും ചില ഊള കോമഡികളൊക്കെ പറഞ്ഞായിരുന്നു താന്‍ സീന്‍ കൂളാക്കുന്നതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തില്‍ ഗീതി സംഗീത ചെയ്യുന്ന കഥാപാത്രത്തെ സ്വാസികയുടെ കഥാപാത്രം അംഗീകരിക്കുന്ന ഒരു സീനുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സീനാണ്. ഫ്രൈഡ് റൈസോ മറ്റോ ആണ് കൊണ്ടുവെച്ചത്. ഗീതിയുടെ കണ്ണുനനയുന്ന ഒരു സീനാണ്.

പുള്ളിക്കാരി ആ സീന്‍ നന്നായി ചെയ്തു. പക്ഷേ പിന്നെ കരച്ചില്‍ നില്‍ക്കുന്നില്ല. കട്ട് പറഞ്ഞിട്ടും കരച്ചില്‍ തന്നെയാണ്. ഒടുവില്‍ ഞാന്‍ പോയിട്ട് ‘ഫ്രൈഡ് റൈസ് അത്ര മോശാണോ’ എന്ന് ചോദിച്ചു (ചിരി). അതില്‍ നില്‍ക്കും പരിപാടി. അതിനെ ഒന്ന് ബ്രേക്ക് ചെയ്യണല്ലോ. എല്ലാവരുടെ അടുത്തും ഇത് തന്നെയാണ് പ്രയോഗിക്കുന്നത്, സിദ്ധാര്‍ത്ഥ് പറയുന്നു.

ചില അബ്യൂസീവ് സീനുകള്‍ സിനിമയിലുണ്ട്. അത് ചെയ്യുമ്പോള്‍ ഇമോഷണലി ബുദ്ധിമുട്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി. ഒരു സീനില്‍ സ്വാസിക ശരിക്കും പേടിച്ചെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

റിഹേഴ്‌സലും കാര്യങ്ങളുമൊക്കെ കഴിഞ്ഞതാണ്. എടുക്കാന്‍ പോകുന്ന സീന്‍ എന്താണെന്നൊക്കെ കൃത്യമായി അറിയാം. പക്ഷേ ആ ടേക്കിന്റെ സമയത്ത് ആ പെര്‍ഫോമന്‍സിന്റെ ഇടയില്‍ സ്വാസിക പേടിച്ചുപോയി. പേടിയുണ്ടാകുന്നത് തന്നെയാണ് ആ രംഗവും. അത് ജനുവിനായി വരുമ്പോള്‍ സോ നൈസ്, സിദ്ധാര്‍ത്ഥ് പറഞ്ഞു.

റേപ്പ് സീന്‍ കാണുമ്പോള്‍ നമുക്ക് തന്നെ ബുദ്ധിമുട്ടാണ്. അത് അഭിനയിക്കുകയാണെങ്കില്‍ പോലും ആ ഒരു സിറ്റുവേഷനിലൂടെ പോകുന്നുണ്ട്. അതൊക്കെ എങ്ങനെയാണ് ഓവര്‍കം ചെയ്തത് എന്ന ചോദ്യത്തിന് അതിന്റെ ഡിസ്ട്രസ് തീര്‍ച്ചയായും സ്വാസികയ്ക്ക് ഉണ്ടായിരുന്നു എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.

സെറ്റില്‍ എല്ലാവരും പാംപര്‍ ചെയ്താണ് തന്നെ കൊണ്ടുനടന്നതെന്നും ഒരിക്കല്‍ പോലും താന്‍ മൂഡ് ഓഫ് ആവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും സ്വാസികയും അഭിമുഖത്തില്‍ പറഞ്ഞു.

ഇമോഷണല്‍ സീന്‍സിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ മെന്റലി ഡിസ്‌റ്റേര്‍ബ്ഡ് ആവേണ്ട എന്ന് വിചാരിച്ചിട്ടുകൂടിയാവാം അവര്‍ അങ്ങനെ നമ്മളെ കെയര്‍ ചെയ്യുന്നത്.

ഒരു സീന്‍ കഴിഞ്ഞ് കഴിഞ്ഞ് നമ്മള്‍ അതില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ക്രൂ അവിടെയുണ്ട്. ഓക്കെയല്ലേ എന്ന് അവര്‍ വന്ന് ചോദിക്കും. കുറച്ച് നേരം പുറത്തൊക്കെ പോയിട്ട് വാ എന്ന് പറയും. നമ്മളെ മാക്‌സിമം കംഫര്‍ട്ട് ആക്കാന്‍ എല്ലാവരും ശ്രമിച്ചിരുന്നു, സ്വാസിക പറഞ്ഞു.

Content Highlight: Sidharth Bharathan about Chathuram Movie Shoot and Fun

We use cookies to give you the best possible experience. Learn more