Entertainment news
കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഈ റോള്‍ എന്തായാലും അച്ഛന്‍ ചെയ്യണമെന്ന് വിജയരാഘവന്‍ പറഞ്ഞു; എന്‍.എന്‍ പിള്ളയുമൊത്തുള്ള അനുഭവം ഓര്‍ത്ത് സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 12, 06:50 am
Thursday, 12th August 2021, 12:20 pm

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായ ഗോഡ്ഫാദറിലേക്ക് എന്‍.എന്‍ പിള്ള എത്തിയതിനെക്കുറിച്ച് പറയുകയാണ് സിദ്ദിഖ്. മക്കളെ കല്ല്യാണം കഴിക്കാന്‍ അനുവദിക്കാത്ത അച്ഛനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ കാഴ്ചയില്‍ ദുര്‍ബലനും പ്രവൃത്തിയില്‍ പരുക്കനും ആയ ഒരാളാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു.

‘മൂത്ത മകന്‍ തിലകന്‍ ചേട്ടനാണെന്നും ഉറപ്പിച്ചിരുന്നു. പക്ഷേ തിലകന്‍ ചേട്ടന്റെ അച്ഛന്‍ റോളിലേക്ക് ആരെയും കിട്ടിയില്ല. അവസാനം തിലകന്‍ ചേട്ടന്‍ അതും കൂടി ചെയ്യട്ടെ എന്നായി. അപ്പോഴാണ് എന്‍.എന്‍ പിള്ള സാറിന്റെ മുഖം മനസ്സിലേക്ക് വന്നത്. സര്‍ സമ്മതിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയമായിരുന്നു.

റാംജി റാവു മുതല്‍ വിജയരാഘവന്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. അവനെ വിളിച്ച് ഞങ്ങള്‍ കാര്യം പറഞ്ഞു. കഥ കേട്ടിട്ട് അച്ഛന്‍ ചെയ്യേണ്ട വേഷമാണെന്ന് തോന്നിയാല്‍ അച്ഛനോട് പറയണം എന്നാണ് അവനോട് പറഞ്ഞത്.

കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഇതെന്തായാലും അച്ഛന്‍ ചെയ്യണം. സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്നാണ് വിജയരാഘവന്‍ പറഞ്ഞത്,’ സിദ്ദിഖ് പറയുന്നു.

എന്‍.എന്‍ പിള്ള സാറിനോട് വിളിച്ച് ചോദിച്ചപ്പോള്‍ നിരാശയായിരുന്നു ഫലമെന്നും എന്നാല്‍ പിന്നീട് അച്ഛന്‍ കഥ കേള്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് വിജയരാഘവന്‍ വിളിക്കുകയായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.

അങ്ങനെ അദ്ദേഹത്തെ പോയിക്കണ്ട് വിശദീകരിച്ചതിനും നിര്‍ബന്ധം പിടിച്ചതിനും ശേഷമാണ് അഞ്ഞൂറാനായി എന്‍.എന്‍ പിള്ള ഗോഡ്ഫാദറില്‍ അഭിനയിച്ചതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

1991ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു ഗോഡ്ഫാദര്‍. എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, ജഗദീഷ്, ഭീമന്‍ രഘു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ ഈ ചിത്രം തുടര്‍ച്ചയായി 405 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ഗോഡ്ഫാദര്‍. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Siddique shares experience about god father