| Friday, 9th September 2022, 1:41 pm

രണ്ട് വര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചു. സുപ്രീം കോടതിയാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.

ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് യു.പി സര്‍ക്കാരിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ജാമ്യം അനുവദിച്ചത്. കപില്‍ സിബലായിരുന്നു കാപ്പന് വേണ്ടി ഹാജരായിരുന്നത്.

സിദ്ദിഖ് കാപ്പനെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറാഴ്ച ദല്‍ഹിയില്‍ തുടരണമെന്ന വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു.

അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. മഥുര കോടതിയിലും അലഹബാദ് കോടതിയിലെ ലഖ്‌നൗ ബെഞ്ചുമായിരുന്നു ജാമ്യം നിഷേധിച്ചിരുന്നത്. തുടര്‍ന്നാണ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: Siddique Kappan is granted bail

We use cookies to give you the best possible experience. Learn more