| Wednesday, 8th September 2021, 2:08 pm

'എന്നാ പിന്നെ ഞാന്‍ കൂടി എന്റെ അസിസ്റ്റന്റിനെ വിടാമെടാ';മമ്മൂട്ടിയുമൊത്തുള്ള രസകരമായ സിനിമാ അനുഭവം പങ്കുവെച്ച് സിദ്ദിഖും ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മമ്മൂട്ടിയുമൊത്തുള്ള രസകരമായ സിനിമാ അനുഭവം പങ്കുവെക്കുകയാണ് സംവിധായകരായ സിദ്ദിഖും ലാലും. സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റുമാരായി സിനിമയില്‍ എത്തിയ നാളത്തെ അനുഭവമാണ് ഏഷ്യാനെറ്റില്‍ ടിനി ടോം അവതരിപ്പിച്ച ‘മമ്മൂട്ടിയെ കൊണ്ട് തമാശ പറയിച്ചവര്‍ക്ക് പറയാനുള്ളത് ‘എന്ന പരിപാടിയില്‍ ഇരുവരും പങ്കുവെച്ചത്.

പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിക്കുമ്പോഴുണ്ടായ രസകരമായ ഒരു അനുഭവമാണ് ഇരുവരും പങ്കുവെച്ചത്. തങ്ങള്‍ സിനിമയില്‍ എത്താന്‍ തന്നെ നിമിത്തമായത് മമ്മൂക്കയാണെന്നും അസിസ്റ്റന്റുമാരായിരിക്കെ തന്നെ മമ്മൂക്കയുടെ മുഖത്ത് ക്യാമറ വെച്ചാണ് തങ്ങള്‍ കരിയര്‍ തുടങ്ങിയതെന്നും സിദ്ദിഖും ലാലും പറഞ്ഞു.

‘ഞാനും സിദ്ദിഖും സിനിമയില്‍ വന്നതിന് വലിയ നിമിത്തവും കാരണവുമായത് മമ്മൂക്കയാണ്. ഫാസില്‍ സാറിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ അവസരമുണ്ടാക്കുന്നത് മമ്മൂക്കയാണ്. ആലപ്പി കാര്‍മല്‍ ഹാളില്‍ മിമിക്‌സ് പരേഡിന്റെ പരിപാടി നടക്കുമ്പോള്‍ മമ്മൂക്കയ്ക്ക് അവിടെ സ്‌ഫോടനം സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. ഞങ്ങളുടെ പ്രോഗ്രാം കാണാന്‍ വരാമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. വന്നത് ഫാസില്‍ സാറിനേയും വിളിച്ചുകൊണ്ടാണ്. നീ ഈ പ്രോഗ്രാം കണ്ടിരിക്കണമെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ഷോ കഴിഞ്ഞ ശേഷം ഗ്രീന്‍ റൂമിലേക്ക് കൊണ്ടുവന്ന് ഞങ്ങളെയൊക്കെ പരിചപ്പെടുത്തി. അവിടെ വെച്ചാണ് ഞങ്ങളുടെ കയ്യില്‍ ചില കഥകളൊക്കെയുണ്ട് എന്ന് മമ്മൂക്ക ഫാസില്‍ സാറിനോട് പറയുന്നത്. അങ്ങനെയാണ് ഫാസില്‍ സര്‍ ചെല്ലാന്‍ പറയുന്നതും ഞങ്ങളെ അസിസ്റ്റന്റുമാരാകുന്നതും.

മാത്രമല്ല ഞങ്ങള്‍ ആദ്യമായി ക്യാമറവെക്കുന്നത് മമ്മൂട്ടിയുടെ മുഖത്താണ്. പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഫാസില്‍ സാറിന്റെ സിനിമയായിരുന്നു. ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ വാപ്പ മരിച്ചു. സിനിമയാണെങ്കില്‍ ഓണത്തിന് ഇറങ്ങണം. ഷൂട്ടിങ് തീര്‍ന്നിട്ടുമില്ല. അങ്ങനെയാണ് ബാക്കിയുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഞങ്ങളെ ഏല്‍പ്പിക്കുന്നത്.

രാത്രി 10 മണിക്ക് ലൈറ്റപ്പൊക്കെ ചെയ്ത് ഞങ്ങള്‍ മമ്മൂക്കയെ കാത്തിരിക്കുകയാണ്. റോഡ് സൈഡിലാണ് ഷൂട്ടിങ്. സംഗതി ഭയങ്കര രസമാണ്. ഡയരക്ട് ചെയ്യുന്നത് ഞങ്ങള്‍ അസിസ്റ്റന്‍സ്, മേക്കപ്പ് മാന്‍ അസിസ്റ്റന്റ്. ക്യാമറ ചെയ്യുന്നത് ആനന്ദക്കുട്ടന്റെ അസിസ്റ്റന്റ്, കോസ്റ്റിയൂമിന് അസിസ്റ്റന്റ് അങ്ങനെ എല്ലാവരും അസിസ്റ്റന്റുമാരാണ്. ഏകദേശം 12 മണിയായപ്പോള്‍ മമ്മൂക്കയെത്തി. ഞങ്ങളെയൊക്കെ കണ്ടപ്പോള്‍ ‘ എന്നാല്‍ പിന്നെ ഞാന്‍ കൂടി എന്റെ അസിസ്റ്റന്റിനെ വിടാമെടാ’ എന്നായി മമ്മൂക്ക.

അങ്ങനെ ഷൂട്ടിങ് തുടങ്ങി കുറേ ഷോട്ട്‌സ് ഒക്കെ എടുത്തു വെച്ചു. 3 മണിയായപ്പോള്‍ ഇത്രയൊക്കെ മതിയെന്നും 5 മണിക്ക് അടുത്ത പടത്തിന്റെ സെറ്റില്‍ എത്തണമെന്നും രണ്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നും പറഞ്ഞ് മമ്മൂക്ക പോയി. ഞങ്ങളാണെങ്കില്‍ മാര്‍ക്ക് ചെയ്തുവെച്ച ഷോട്ട്‌സ് ഒക്കെയുണ്ട് ഇനിയും എടുക്കാന്‍ ബാക്കിയുണ്ട്. ഒടുവില്‍ ആനന്ദക്കുട്ടന്റെ അസിസ്റ്റന്റെ ശിവനെ മമ്മൂക്കയുടെ കോസ്റ്റിയൂം ഒക്കെ ഇടീച്ച് ബാക്ക് ഷോട്ട്‌സ് ഒക്കെ എടുത്തു. അങ്ങനെ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ മമ്മൂക്ക ഇത് കണ്ടു. ഹേ ഇതാരെന്നായി മമ്മൂക്ക. രസകരമായ സംഭവമായിരുന്നു അതെല്ലാം,’ സിദ്ദിഖും ലാലും പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Siddiq Lal Share a Funny Experiance with Mammootty

We use cookies to give you the best possible experience. Learn more