| Monday, 9th December 2019, 4:53 pm

ഉപതെരഞ്ഞെടുപ്പിലെ തോല്‍വി: സ്ഥാനമാനങ്ങള്‍ രാജിവെച്ച് സിദ്ധരാമയ്യയും ദിനേശ് ഗുണ്ടുറാവുവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് നേതാക്കള്‍. നിയമസഭാ കക്ഷി നേതൃസ്ഥാനവും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും രാജിവെയ്ക്കുന്നതായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെയ്ക്കുന്നതായി ദിനേശ് ഗുണ്ടുറാവുവും അറിയിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണു താന്‍ രാജിവെയ്ക്കുന്നതെന്ന് റാവു വ്യക്തമാക്കി.

പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കു രാജിക്കത്ത് കൈമാറിയതായി സിദ്ധരാമയ്യ അറിയിച്ചു. ‘നിയമസഭാ കക്ഷി നേതാവെന്ന നിലയ്ക്ക്, എനിക്കു ജനാധിപത്യത്തെ ബഹുമാനിക്കേണ്ടതുണ്ട്.

15 മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ ജനവിധി ഞങ്ങള്‍ അംഗീകരിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. ഫലം ഞാന്‍ അംഗീകരിക്കുന്നു.’- സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 സീറ്റുകളില്‍ ജയം ഉറപ്പിച്ചതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക ഫലപ്രഖ്യാപനം ഇപ്പോഴും വന്നിട്ടില്ല. കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു. ജെ.ഡി.എസിന് ഒറ്റ സീറ്റില്‍പ്പോലും വിജയമുറപ്പിക്കാനായിട്ടില്ല.

ഹോസ്‌കോട്ടെ മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മത്സരിച്ച ബി.ജെ.പി വിമതന്‍ ശരത് ബച്ചെഗൗഡ വിജയം ഉറപ്പിച്ചതാണ് അവര്‍ക്ക് ആകെ ആശ്വാസം.

അതിനിടെ തോല്‍വി സമ്മതിച്ചെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ 15 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ ജനവിധി ഞങ്ങള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഞങ്ങള്‍ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്നാണു ഞാന്‍ വിചാരിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more