| Monday, 13th May 2019, 11:14 pm

കര്‍ണാടക പ്രതിസന്ധി; ബി.ജെ.പി, ജെ.ഡി.എസ് എം.എല്‍.എമാരുമായി സിദ്ധരാമയ്യ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണ്ണാടകയിലെ പത്ത് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകായണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹ്മദ് ഖാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സിദ്ധരാമയ്യ 13 ബി.ജെ.പി എം.എല്‍.എമാരുമായും ഏഴ് ജെ.ഡി.എസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനായി 20 എം.എല്‍.എമാരുടെ പിന്തുണയാണ് സിദ്ധരാമയ്യ തേടുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ജെ.ഡി.എസ് എം.എല്‍.എമാരായ കെ. മഹാദേവ, സുരേഷ് ഗൗഡ, നാരായണ ഗൗഡ, രവീന്ദ്ര ശ്രീകാന്തയ്യ, അവിനാഷ് കുമാര്‍ എന്നിവരടക്കമുള്ളവരുമായാണ് ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉത്തര കര്‍ണാടകയിലെ 13 ബി.ജെ.പി എം.എല്‍.എമാരെയാണ് സിദ്ധരാമയ്യ ലക്ഷ്യമിടുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ബഗാല്‍ക്കോട്ടില്‍ സിദ്ധരാമയ്യയുടെ ആളുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സിദ്ധരാമയ്യ പണവും മത്സരിക്കാന്‍ സീറ്റും വാഗ്ദാനം ചെയ്തതായി ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ ജെ.ഡി.എസ് നേതാവായ ജി.ടി ദേവഗൗഡയോട് തോറ്റ സിദ്ധരാമയ്യയ്ക്ക് പിന്നീട് സഖ്യ സര്‍ക്കാര്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പദം കുമാരസ്വാമിയ്ക്ക് വിട്ടു നല്‍കേണ്ടി വന്നിരുന്നു.

We use cookies to give you the best possible experience. Learn more