| Friday, 29th March 2024, 7:54 am

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; സിംബാബ്‌വെയെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വെ വുമണ്‍സും-പാപുവ ന്യൂ ഗിനിയ വുമണ്‍സും മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര തൂത്തുവാരി സിംബാബ്‌വെ. അവസാന മത്സരത്തില്‍ 35 റണ്‍സിനായിരുന്നു സിംബാബ്‌വെ ജയിച്ചു കയറിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാപുവ ന്യൂ ഗിനിയ താരം സിമ്പോണ ജിമ്മി. ബാറ്റിങ്ങില്‍ പാപുവ ന്യൂ ഗിനിയയുടെ ടോപ് സ്‌കോറര്‍ ആണ് ജിമ്മി. 91 പന്തില്‍ 57 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരം നിര്‍ണായകമായത്. അഞ്ച് ഫോറുകള്‍ ആണ് ജിമ്മി നേടിയത്.

ബൗളിങ്ങിലും മിന്നും പ്രകടനമാണ് സിബോണ നടത്തിയത്. 8.4 ഓവറില്‍ രണ്ടു മെയ്ഡന്‍ ഉള്‍പ്പെടെ 22 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2.54 എക്കണോമിയില്‍ ആയിരുന്നു സിമോണ പന്തറിഞ്ഞത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. വുമണ്‍സ് ഏകദിനത്തില്‍ ഒരു മത്സരത്തില്‍ ടീം പരാജയപ്പെടുമ്പോള്‍ 50+ റണ്‍സും 4+ വിക്കറ്റും നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സിബോണ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് പാകിസ്ഥാന്‍ താരം ഉരൂജ് മുംതാസ് ആയിരുന്നു. 2008ല്‍ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടത്തില്‍ എത്തിയത്.

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാപുവ ന്യൂ ഗിനിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 46.4 ഓവറില്‍ 184 റണ്‍സിന് പുറത്താവുകയായിരുന്നു. സിംബാബ്‌വെ ബാറ്റിങ്ങില്‍ ചിപ്പോ മുഗേരി തിരിപ്പോന 60 പന്തില്‍ 52 റണ്‍സ് നേടി നിര്‍ണായകമായി.

പാപ്പുവ ബൗളിങ്ങില്‍ സിമോണ നാല് വിക്കറ്റും വിക്കി ആരാ, ഡിക്കാ ലോഹ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയംലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാപുവ 42.2 ഓവറില്‍ 149 റണ്‍സിന് പുറത്താവുകയായിരുന്നു.

സിംബാബ്‌വെ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ ജോസഫിന്‍ എന്‍ കോമോ മൂന്നു വിക്കറ്റും നോവലോ സിഭദ്ര രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സിംബാബ്‌വെ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Sibona Jimmy create a new record in Womens ODI

We use cookies to give you the best possible experience. Learn more