| Wednesday, 17th July 2024, 9:32 am

ദേവദൂതനെക്കാൾ ഗംഭീരമായിരുന്നു ആ സ്ക്രിപ്റ്റ്, അന്നിറങ്ങിയിരുന്നെങ്കിൽ യുഗങ്ങൾക്ക് മുമ്പ് വരുന്ന സിനിമയായത് മാറിയേനെ: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.

2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.

ദേവദൂതന്റെ ആദ്യത്തെ സ്ക്രിപ്റ്റ് മറ്റൊന്നായിരുന്നുവെന്നും 1983ൽ എഴുതിയ ആ തിരക്കഥയിൽ തന്റെ ആദ്യത്തെ സിനിമയെന്ന സ്വപ്നം മുഴുവൻ ഉണ്ടെന്നും സംവിധായകൻ സിബി മലയിൽ പറയുന്നു. ഇന്നുള്ള ദേവദൂതനെക്കാൾ തനിക്ക് ഇഷ്ടം ആ തിരക്കഥയാണെന്നും ഒരുപക്ഷേ അന്നിറങ്ങിയിരുന്നെങ്കിൽ കാലങ്ങൾക്ക് മുമ്പേ വരുന്ന ചിത്രമായി അത് മാറിയേനെയെന്നും സിബി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ആദ്യമായി ഒരാൾ പേന കൊണ്ടല്ലാതെ സ്ക്രിപ്റ്റ് എഴുതുന്നത് കണ്ടത് രഘുവിനെയാണ്. അന്നത്തെ കാലത്ത് കമ്പ്യൂട്ടറിലാണ് രഘു സ്ക്രിപ്റ്റ് എഴുതുന്നത്. ടൈപ്പ് ചെയ്യുകയാണ്. അതിന് മുമ്പ് 1983ൽ മറ്റൊരു സ്ക്രിപ്റ്റ് എഴുതിയിരുന്നു.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം സിയാദിനോട്‌ ഞാൻ ആ സ്ക്രിപ്റ്റിനെ കുറിച്ച് പറഞ്ഞത്. അന്ന് ഞാൻ പറഞ്ഞത്, ഈ സ്ക്രിപ്റ്റ് എവിടെയോ ഉണ്ട്, ഞാൻ തപ്പിയെടുക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ മദ്രാസിലെ എന്റെ വീട്ടിൽ ചെന്ന് കുറെ തിരഞ്ഞ് പഴയ ഫയലുകളുടെ ഇടയിൽ നിന്നാണ് ആ സ്ക്രിപ്റ്റ് ലഭിക്കുന്നത്.

അപ്പോൾ ആ സ്ക്രിപ്റ്റ് ആകെ മഞ്ഞ കളർ ആയിട്ടുണ്ട്. അരികിലൊക്കെ പൊടിഞ്ഞു പോയിട്ടുണ്ട്. പതിനെട്ട് വർഷം അടയിരുന്ന ശേഷം അത് പുറത്തെടുക്കുകയാണ്. അതിന് ശേഷം രഘുവിനെ കൂടെ വിളിച്ച് ഞങ്ങൾ മൂന്ന് പേരും കൂടെ അന്നത്തെ സ്ക്രിപ്റ്റ് വായിച്ചു.

അത് അതിമനോഹരമായ സ്ക്രിപ്റ്റാണ്. എനിക്ക് ഇപ്പോഴുള്ള ദേവദൂതനെക്കാൾ എത്രയോ ഇഷ്ടം ആ സ്ക്രിപ്റ്റ് ആയിരുന്നു. അതൊരു ഏഴുവയസുക്കാരൻ കുട്ടിയുടെ കഥയാണ്. അത്രയും മനോഹരമായിട്ട് ഇപ്പോഴത്തെ പോർഷൻ പോലുമില്ലായെന്നാണ് എനിക്ക് തോന്നുന്നത്.

ഞാൻ എന്റെ ആദ്യത്തെ സിനിമയായി കണ്ട സ്വപ്നങ്ങൾ മുഴുവൻ അതിനകത്തുണ്ട്. ആ സ്വപ്നത്തിന് കൂട്ടുനിന്നത് രഘുവാണ്. അന്ന് ആ ചിത്രം ഇറങ്ങിയിരിയുന്നെങ്കിൽ തീർച്ചയായും അത് കാലങ്ങൾക്കും യുഗങ്ങൾക്കും മുമ്പ് വരുന്ന സിനിമയായി മാറിയേനെ,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Old Script of Devadhoothan

We use cookies to give you the best possible experience. Learn more