| Sunday, 31st March 2024, 3:07 pm

ഒരു പാരലല്‍ കോളേജ് കഥയെ ആ നടന്‍ ഗുസ്തി പടമാക്കി; എന്നാല്‍ അത് കാണാന്‍ തിയേറ്ററില്‍ ആളില്ലായിരുന്നു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്ന് വന്ന് മലയാള സിനിമയ്ക്ക് വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. നടന്മാരായ ജഗദീഷും ശ്രീനിവാസനും ചേർന്നെഴുതിയ കോമഡി കഥയിൽ നിന്നാണ് ചിത്രം ഉണ്ടാവുന്നത്.

സിനിമ റിലീസായ ദിവസത്തെ കുറിച്ച് ഓർക്കുകയാണ് സിബി മലയിൽ. ചിത്രത്തിന്റെ കൂടെ ഇറങ്ങിയ മറ്റ് രണ്ട് സിനിമകൾക്ക് നല്ല തിരക്കായിരുന്നുവെന്നും ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെട്ടെന്നും സിബി പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പാരലൽ കോളേജ് പ്രിൻസിപ്പളും അയാളുടെ മകളും അവിടെ പഠിക്കാൻ വരുന്ന കുട്ടികളും, അതിലൊരു കുട്ടിയുമായിട്ടുള്ള പ്രണയവുമായിരുന്നു ജഗദീഷ് പറഞ്ഞ കഥ. ശ്രീനിവാസനാണ് അതിനെ പൊളിച്ച് മാറ്റിയിട്ട് ഗുസ്തിയുടെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരുന്നത്. അതാണ് ആ സിനിമയ്ക്ക് ഒരു ഫ്രഷ്നസ് നൽകിയത്. അല്ലെങ്കിൽ അതൊരു സാധാരണ പാരലൽ കോളേജ് കഥയായി മാറിയേനെ.

സിനിമക്ക് നല്ല അഭിപ്രായമൊക്കെ വന്നിരുന്നു. എന്നാൽ സാമ്പത്തികമായി ചിത്രം പരാജയപ്പെട്ടു. ആദ്യദിനം അത് റിലീസ് ചെയ്യുന്ന ദിവസം രണ്ട് വലിയ സിനിമകൾ അതിന് ഓപ്പോസിറ്റ് ഉണ്ടായിരുന്നു. വലിയ തിരക്ക് വരാൻ സാധ്യതയുള്ള ചിത്രങ്ങൾ ആയിരുന്നു അത്. അതിന്റെ കൂടെയാണ് ഞാൻ എന്റെ സിനിമ ഇറക്കിയത്. മറ്റ് രണ്ട് സിനിമകൾക്കും വലിയ തിരക്കായിരുന്നു. ആളുകൾ മഴയത്ത് കുടയൊക്കെ പിടിച്ചാണ് വരി നിൽക്കുന്നത്. എന്റെ തിയേറ്ററിന്റെ മുന്നിൽ ആരുമില്ലായിരുന്നു,’ സിബി മലയിൽ പറയുന്നു.

തിയേറ്ററിലെ കാന്റീനിലെ പയ്യനാണ് തന്നോട് ആദ്യമായി ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതെന്നും സിബി മലയിൽ പറഞ്ഞു.

‘ ഞാൻ അവിടത്തെ കാന്റീൻ പയ്യന്റെ അടുത്ത് പടം എങ്ങനെയുണ്ടെന്ന് ചോദിച്ചു, ഇതൊരു ഗുസ്തി പടമാണ് സാർ അപ്പുറത്ത് പോയ്ക്കോളൂ എന്നായിരുന്നു അവൻ മറുപടി പറഞ്ഞത്. അതാണ് ആദ്യമായി എന്റെ പടത്തിന് കിട്ടുന്ന റിവ്യൂ.

ടി.വിയിലൊക്കെ പടം വന്നപ്പോൾ ആളുകൾ ഇത് കൊള്ളാമല്ലോയെന്ന് പറയും. ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ മാത്രമല്ല അപ്പോഴും സിനിമയുടെ കാസറ്റൊക്കെ റിലീസ് ചെയ്യുന്നത് ഒന്നര വർഷമെല്ലാം കഴിഞ്ഞിട്ടാണ്. അതിനുശേഷം ആളുകൾ പടം കണ്ടിട്ട് വിളിച്ച് നല്ല അഭിപ്രായം പറയുമായിരുന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About His First Film

We use cookies to give you the best possible experience. Learn more