| Saturday, 27th July 2024, 9:07 am

ആ സിനിമയില്‍ തന്നെ ആസിഫ് ഒരു ഔട്ട്സ്റ്റാന്‍ഡിങ് ആക്ടറാണെന്ന് എനിക്ക് മനസിലായി: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന സിബി, 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

2010ന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത ആറ് സിനിമകളില്‍ നാലിലും ആസിഫ് അലിയായിരുന്നു നായകന്‍. ആസിഫിന്റെ രണ്ടാമത്തെ ചിത്രം അപൂര്‍വരാഗങ്ങളുടെ സംവിധായകന്‍ സിബി മലയിലായിരുന്നു. ആസിഫ് എന്ന നടനെ തുടര്‍ച്ചയായി തെരഞ്ഞെടുക്കുന്നതിനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രം കണ്ടിട്ടാണ് താന്‍ അപൂര്‍വരാഗത്തിലേക്ക് ആസിഫിനെ വിളിച്ചതെന്ന് സിബി മലയില്‍ പറഞ്ഞു.

ആ സിനിമയുടെ സമയത്ത് തന്നെ ആസിഫില്‍ ഒരു ഔട്ട്സ്റ്റാന്‍ഡിങ് ആക്ടറിനെ താന്‍ കണ്ടിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. പിന്നീട് താന്‍ ചെയ്ത രണ്ട് സിനിമകളിലും ആസിഫിനെ നായകനാക്കിയത് അക്കാരണം കൊണ്ടാണെന്നും സിബി മലയില്‍ പറഞ്ഞു. 10 വര്‍ഷത്തിന് ശേഷം വീണ്ടും സിനിമ ചെയ്തപ്പോള്‍ അതിലും ആസിഫിനെ നായകനാക്കിയെന്നും ആ സമയത്ത് നടനെന്ന നിലയില്‍ ആസിഫ് ഒരുപാട് വളര്‍ന്നുവെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.

‘ശ്യാമപ്രസാദിന്റെ ഋതുവാണ് ആസിഫിന്റെ ആദ്യത്തെ സിനിമ. അത് കണ്ടിട്ടാണ് ഞാന്‍ അയാളെ അപൂര്‍വരാഗത്തിലേക്ക് കാസ്റ്റ് ചെയ്തത്. ആ സിനിമയില്‍ അയാളെ കണ്ടപ്പോള്‍ തന്നെ ഒരു ഔട്ട്‌സ്റ്റാന്‍ഡിങ് ആക്ടറാണ് ആസിഫെന്ന് എനിക്ക് മനസിലായി. പിന്നീട് വയലിനിലും ഉന്നത്തിലും ആസിഫിനെ നായകനാക്കിയതിന്റെ കാരണവും ഇതുതന്നെയാണ്.

ഇടയ്ക്ക് ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്കെടുത്തിരുന്നു. തിരിച്ചുവരവില്‍ ചെയ്ത സിനിമയായ കൊത്തിലും ആസിഫ് തന്നെയായിരുന്നു നായകന്‍. ഒരു നടനെന്ന നിലയില്‍ ആ സമയമായപ്പോഴേക്ക് അയാള്‍ ഒരുപാട് വളര്‍ന്നു. ഓരോ സിനിമയിലും നടനെന്ന നിലയില്‍ ആസിഫ് പ്രൂവ് ചെയ്തുകൊണ്ടിരിക്കുകയാണ്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Asif Ali and Apoorvaragam movie

We use cookies to give you the best possible experience. Learn more