| Monday, 22nd November 2021, 10:18 am

എസ്.ഐയെ കൊലപ്പെടുത്തിയ സംഭവം; പത്തും പതിനേഴും വയസുള്ള കുട്ടികള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊന്ന കേസില്‍ നാല് കുട്ടികള്‍ പിടിയില്‍. പത്തും പതിനേഴും വയസുള്ള കുട്ടികളാണ് പിടിയിലായത്. നവല്‍പേട്ട് സ്റ്റേഷന്‍ എസ്.ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്.

രണ്ട് പേര്‍ ചേര്‍ന്ന് ബൈക്കില്‍ ആടിനെ മോഷ്ടിച്ച് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പൊലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടരുകയായിരുന്നു. പുതുക്കോട്ട ജില്ലയിലേക്ക് കടന്ന പ്രതികളെ ഭൂമിനാഥന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടയില്‍ മോഷ്ടാക്കള്‍ എസ്.ഐയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

സംഘത്തിലെ രണ്ടുപേരെ വെള്ളക്കെട്ടുള്ള സബ് വേയില്‍ വെച്ച് ഭൂമിനാഥന്‍ തടഞ്ഞിരുന്നു അവിടെ വെച്ച് ഏറ്റമുട്ടല്‍ ഉണ്ടായി. പിന്നീട് അവിടെ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

കേസ് അന്വേഷിക്കുന്നതിനായി നാലംഗസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒരു കോടിരൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസുകാര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ കൊണ്ടു വരണമെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനും മുന്‍ കര്‍ണാടക കേഡര്‍ ഐ.പി.എസ് ഓഫീസറുമായ കെ. അണ്ണാമലൈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതികളെ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: SI murder case; Ten and seventeen year old children arrested

We use cookies to give you the best possible experience. Learn more