Advertisement
Human Rights
അത്യാസന്ന നിലയില്‍ കഴിയുന്ന ഉമ്മയുടെ കൂടെ നില്‍ക്കാന്‍ ഒരു ദിവസം പോലും അനുവദിക്കുന്നില്ല; ഷൈന നേരിടുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 28, 04:22 pm
Monday, 28th January 2019, 9:52 pm

തൃശ്ശൂര്‍: മാവോയിസ്റ്റ് കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മൂന്ന് വര്‍ഷത്തോളം വിചാരണത്തടവില്‍ കഴിഞ്ഞ ഷൈന ഇപ്പോഴും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍. ഷൈനയുടെ മാതാവിനെ ഹൃദ്രോഗത്തെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടി കോടതിയില്‍ ഇളവ് നല്‍കണമെന്ന് ഷൈന അപേക്ഷിച്ചിട്ടും അത് നിരസിക്കപ്പെടുകയാണുണ്ടായത്.

“ഉമ്മയ്ക്ക് ഏത് നിമിഷവും അപകടം സംഭവിച്ചേക്കാമെന്നും ബന്ധുക്കളെയെല്ലാം അറിയിച്ചുകൊള്ളൂ എന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആശുപത്രയില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ മറ്റു ബന്ധുക്കളില്ല. ഈ സാഹചര്യത്തില്‍ പോലും ഉമ്മയുടെ അടുത്ത് വന്ന് നില്‍ക്കാന്‍ കോടതി എന്നെ അനുവദിക്കുന്നില്ല.

മാനുഷികമായ പരിഗണനയുടെ ഒരു കണിക പോലും ഭരണകൂടം എനിക്ക് നല്‍കുന്നില്ല.” ഷൈന ഡൂള്‍ ന്യൂസിനോട് പറഞ്ഞു. തമിഴ്നാട് ക്യൂ ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ ദിവസവും കോടതിയില്‍ ഒപ്പിടേണ്ടതിനാല്‍ കോയമ്പത്തൂരിലാണ് ഷൈന ഇപ്പോള്‍ കഴിയുന്നത്.

“2018 ആഗസ്റ്റ്് 14 നാണ് കണ്ണൂര്‍ ജയിലില്‍ നിന്നും ഞാന്‍ ജാമ്യം ലഭിച്ച് പുറത്തുവരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ കോയമ്പത്തൂരിലെ കോടതിയില്‍ ദിവസവും രാവിലെ 10,10.30 വൈകീട്ട് 5, 5.30 എന്നിങ്ങനെ നാലു തവണ ഒപ്പിടണം എന്നതായിരുന്നു വ്യവസ്ഥ. ജാമ്യം കിട്ടി പുറത്തുവന്നിട്ടും ഇന്നുവരെ ഒരു ദിവസം പോലും സ്വന്തം വീട്ടില്‍ ഉമ്മയോടും കുഞ്ഞുങ്ങളോടുമൊപ്പം കിടന്നുറങ്ങാന്‍ എനിക്ക് സാധിച്ചിട്ടില്ല.

കോയമ്പത്തൂരില്‍ താത്കാലികമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഞാനിപ്പോള്‍ താമസിച്ചുവരുന്നത്. സ്വന്തമായി താമസിക്കാന്‍ വാടകവീട് അന്വേഷിച്ചപ്പോഴെല്ലാം പൊലീസുകാര്‍ തന്നെ വീട്ടുടമസ്ഥരെ ചെന്ന് കണ്ട് അത് മുടക്കുകയായിരുന്നു. ഇതിലും ഭേദം ജയിലായിരുന്നല്ലോ എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. സാങ്കേതികമായി ജാമ്യം ലഭിച്ചെങ്കിലും അത് അനുഭവിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഭരണകൂടം എന്നെ പരോക്ഷമായി ഇപ്പോഴും തടവിലിട്ടിരിക്കുകയാണ്.” ഷൈന കൂട്ടിച്ചേര്‍ത്തു.

2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ തമിഴ്നാട്ടിലെ കുരുമത്താംപെട്ടിയില്‍ വെച്ച് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രൂപേഷ് ഇപ്പോഴും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നു ഷൈനയ്‌ക്കെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ 17 കേസുകള്‍ ഇവര്‍ക്കെതിരെ പിന്നീട് ചുമത്തുകയായിരുന്നു.

ഇതില്‍ തമിഴ്നാട് ക്യൂബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എട്ടു കേസുകളില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അത്കൊണ്ട് തന്നെ ജാമ്യവ്യവസ്ഥ പ്രകാരം ദിവസവും കോടതിയിലും പൊലീസ് സ്റ്റേഷനിലുമായി കഴിയേണ്ട സാഹചര്യമാണ് ഷൈനയ്ക്ക് വന്നിരിക്കുന്നത്.