| Saturday, 14th September 2019, 7:09 pm

'ബി.ജെ.പിയുടെ സ്ഥാപകന്‍ പോലും ആര്‍ട്ടിക്കിള്‍ 370-നെ എതിര്‍ത്തിരുന്നില്ല'; കശ്മീര്‍ പുനഃസംഘടനാ ബില്ലിലുള്ളത് 52 വ്യാകരണപ്പിശകുകളെന്നും നാഷണല്‍ കോണ്‍ഫറന്‍സ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ബി.ജെ.പിയുടെ സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-നെ എതിര്‍ത്തിരുന്നില്ലെന്ന വാദവുമായി നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) എം.പി ഹസ്‌നൈന്‍ മസൂദി. ആര്‍ട്ടിക്കിള്‍ 370-ന്റെ കരട് തയ്യാറാക്കവെ മുഖര്‍ജി അതിനെ എതിര്‍ത്ത് നിലപാടെടുത്തിട്ടില്ലെന്ന് മസൂദി പറഞ്ഞു.

ഇന്ത്യാ ടുഡേ ടി.വിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മുഖര്‍ജിയാണ് ബി.ജെ.പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘം സ്ഥാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 തയ്യാറാക്കുന്ന സമയം മുഖര്‍ജി കേന്ദ്രമന്ത്രിയായിരുന്ന കാര്യവും മസൂദി ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരില്‍ വിഘടനവാദം വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഘടനവാദത്തില്‍ നിന്നു മാറിനില്‍ക്കാനും കശ്മീരികളുടെ സ്വത്വം ഉറപ്പുവരുത്താനും പ്രാദേശിക നേതാക്കളെ സഹായിക്കുകയാണ് ആര്‍ട്ടിക്കിള്‍ ചെയ്തിട്ടുള്ളതെന്നും മസൂദി അവകാശപ്പെട്ടു.

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലിലുള്ളത് 52 വ്യാകരണപ്പിശകുകളാണെന്നും അദ്ദേഹം ആരോപിച്ചു. അതുമായി മുന്നോട്ടുപോകാനില്ലെന്നും പാര്‍ലമെന്റില്‍ ആ ബില്‍ തിരിച്ചുകൊണ്ടുവരണമെന്നും മസൂദി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണ്. അത് ഏകപക്ഷീയമായി പിന്‍വലിക്കാനാവില്ല. സുപ്രീംകോടതിക്കു പോലും ഹരജികളില്‍ സാധുത കണ്ട് അത് റദ്ദാക്കാനാവില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സമയം ആരും തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല സംസാരിക്കുന്നത്, മറിച്ച് ആര്‍ട്ടിക്കിള്‍ 370 തിരികെക്കൊണ്ടുവരുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more