| Monday, 12th February 2024, 9:46 pm

ആ പേര് ട്രൂകോളറിൽ കണ്ടപ്പോൾ അയ്യോ എന്ന് പറഞ്ഞുപോയി: ശ്യാം മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമലു സിനിമയിലേക്ക് താൻ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്യാം മോഹൻ. തന്റെ സുഹൃത്ത് വഴിയാണ് ഗിരീഷ് എ.ഡിക്ക് തന്റെ നമ്പർ കിട്ടുന്നതെന്ന് ശ്യാം മോഹൻ പറഞ്ഞു. ഗിരീഷിന്റെ നമ്പർ ട്രൂ കോളറിൽ കണ്ടപ്പോൾ അയ്യോ എന്ന അനുഭവമായിരുന്നെന്നും ശ്യാം പറയുന്നുണ്ട്.

ഗിരീഷ് തന്നെ വിളിച്ചിട്ട് ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്നും ഭാവന സ്‌റ്റുഡിയോസാണ് പ്രൊഡ്യൂസ് ചെയ്യുന്നതെന്നും ഒരു ക്യാരക്ടർ ഉണ്ടെന്നും ഓഡിഷന് വരാൻ കഴിയുമോയെന്നും ചോദിച്ചെന്നും ശ്യാം പറഞ്ഞു. അങ്ങനെ ഓഡിഷന് പോയെന്നും ശ്യാം കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഓഡിഷന് വിളിച്ചിട്ടാണ് സെലക്ട് ആവുന്നത്. നമ്മുടെ അസോസിയേറ്റ് സനത് എന്റെ സുഹൃത്താണ്. എന്റെ നമ്പർ അവന്റെ കയ്യിൽ ഉണ്ടായിരുന്നു. അവൻ വിളിച്ചിട്ട് ‘മച്ചാനെ നിന്റെ നമ്പർ ഒരാൾക്ക് കൊടുക്കയാണ്, പുള്ളി നിന്നെ വിളിക്കും’ എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു വല്ല ഷോർട്ട് ഫിലിം പരിപാടി എന്തെങ്കിലും ആയിരിക്കുമെന്ന്. ഷോർട്ട് ഫിലിം മോശമാണെന്നല്ല പറയുന്നത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ ട്രൂകോളറിൽ ഗിരീഷ് എ.ഡി. എന്ന് പ്രത്യക്ഷപ്പെട്ടു. അയ്യോ എന്നുള്ള ഒരു അനുഭവമായിരുന്നു.

ഞാൻ കോൾ എടുത്തു. ഗിരീഷ് എ.ഡിയാണെന്ന് പറഞ്ഞു. എനിക്കറിയാം ബ്രോ എന്തിനാണ് പരിചയപ്പെടുത്തുന്നത് ഞാൻ അങ്ങോട്ട് പറഞ്ഞു. ഞാൻ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ട്, ഭാവനാ സ്‌റ്റുഡിയോസാണ് ചെയ്യുന്നത്. ഇങ്ങനെ ഒരു ക്യാരക്ടർ ഉണ്ട് ഓഡിഷൻ ചെയ്യാൻ ഒക്കെയാണോ എന്ന് ചോദിച്ചു. തീർച്ചയായും ഒക്കെയാണെന്ന് പറഞ്ഞു.

അപ്പോൾ കുറച്ച് ഡിലേ വന്നിരുന്നു. എനിക്ക് വേറൊരു ഷോർട്ട് ഫിലിമിന്റെ ഷൂട്ട് ഉണ്ടായിരുന്നു. പുള്ളിയും വേറെ എന്തോ ലൊക്കേഷൻ പരിപാടിയുടെ തിരക്കിലായിരുന്നു. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ രണ്ടുപേരും ഫ്രീയായി ഞാൻ പോയി ഓഡിഷൻ ചെയ്തു,’ശ്യാം മോഹൻ പറഞ്ഞു.

Content Highlight: Shyam mohan about how he enter in premalu movie

We use cookies to give you the best possible experience. Learn more