| Thursday, 19th September 2024, 12:28 pm

ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്റെയും ടി. വി. രാജേഷിന്റെയും വിടുതല്‍ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം നേതാക്കളായ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി തള്ളി. തങ്ങള്‍ നിരപരാധികളാണെന്നും ഈ കൃത്യത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സി.ബി.ഐ ചുമത്തിയിരുന്നത്.

എന്നാല്‍ വിടുതല്‍ ഹരജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കോടതിയെ സമീപിച്ചിരുന്നു. കൊലപാതകത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ സാക്ഷിമൊഴികളും ഫോണ്‍ രേഖകളും ഉണ്ടെന്നായിരുന്നു ആത്തിക്കയുടെ അഭിഭാഷന്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യം പരിഗണിച്ചാണ് ഹരജി തള്ളിയത്.

ഇരുവരുടേയും ഹരജി സി.ബി.ഐ കോടതി തള്ളിയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാര്‍ഗം. അല്ലാത്തപക്ഷം ഇരുവരും വിചാരണ നേരിടേണ്ടി വരും.

2012 ഫെബ്രുവരി 20നാണ് എം.എസ്.എഫിന്റെ പ്രാദേശിക നേതാവായ അരിയില്‍ ഷുക്കൂര്‍ കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ വെച്ച് കൊല്ലപ്പെട്ടുന്നത്.

സി.പി.ഐ.എം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിലെ പട്ടുവത്ത് വെച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടക്കുന്ന സമയത്ത് പി.ജയരാജന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരുന്നു.

വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ഹോസ്പിറ്റലില്‍ വെച്ച് ആക്രമണത്തിന് ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

മൊത്തം 34 പ്രതികളാണ് കേസില്‍ ഉള്ളത്. 2019ലാണ് കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിടുന്നത്. സി.ബി.ഐയുടെ ഹരജി പരിഗണിച്ചാണ് ഉത്തരവ്.

Content Highlight: Shukoor murder case; P. Jayrajan and T. V. Rajesh’s release plea was rejected by the CBI special court

We use cookies to give you the best possible experience. Learn more