ഈ ടൂര്‍ണമെന്റില്‍ 300 തികച്ചത് അവന്‍ മാത്രം; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതം
Asia cup 2023
ഈ ടൂര്‍ണമെന്റില്‍ 300 തികച്ചത് അവന്‍ മാത്രം; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th September 2023, 6:48 pm

ഏഷ്യാ കപ്പ് 2023 കിരീടം ഇന്ത്യ നേടി. ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക മുഹമ്മദ് സിറാജിന്റെ അത്യുഗ്രന്‍ സ്‌പെല്ലിന്റെ ബലത്തില്‍ വെറും 50 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 37 പന്തില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ കളി ജയിക്കുകയായിരുന്നു.

രോഹിത് ശര്‍മക്ക് പകരം ശുഭ്മന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരവരും അനായാസം വിജയം നേടുകയായിരുന്നു. ഗില്‍ 19 പന്ത് നേരിട്ട് 27 റണ്‍സ് നേടിയപ്പോല്‍ കിഷന്‍ 18 പന്തില്‍ 23 നേടി.

ഫൈനല്‍ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഗില്‍ ഈ ഏഷ്യാ കപ്പില്‍ 300 റണ്‍സ് തികക്കുന്ന ഏക ബാറ്ററായി മാറി. ആ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഈ 24കാരന്‍ തന്നെയാണ്. 302 റണ്‍സാണ് താരം ആറ് ഇന്നിങ്‌സില്‍ നിന്നും നേടിയത്. രണ്ട് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഗില്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

റണ്‍വേട്ടയില്‍ രണ്ടാമതുള്ള ലങ്കയുടെ കുശാല്‍ മെന്‍ഡിസ് 270 റണ്‍സാണ് നേടിയത് ഇത് ഗില്ലിന്റെ ഡോമിനെന്‍സ് വ്യക്തമാക്കുന്നതാണ്. ലോകകപ്പിന് മുന്നോടിയായി ബാറ്റര്‍മാരെല്ലാം ഫോമായത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുന്നതാണ്.

ബൗളിങ്ങില്‍ ആറ് വിക്കറ്റ് നേടിയ സിറാജാണ് ഫൈനലിലെ താരം. തുടക്കം മുതല്‍ തീ തുപ്പിയ സ്‌പ്ലെല്ലില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറ് ലങ്കന്‍ ബാറ്റര്‍മാരെ പറഞ്ഞയച്ചത്. ഒരോവറില്‍ നാല് വിക്കറ്റടക്കം താരം ലങ്കയെ പൂര്‍ണമായും വധിക്കുകയായിരുന്നു. സിറാജിനെ കൂടാതെ ഹര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

Content Highlight: Shubman Gill is The only Batter in asia cup 2023 to Score more than 300 Runs