അടിച്ചത് സച്ചിനെയും ധവാനെയുമടക്കം! സൂപ്പര്‍താരമാകാന്‍ ഗില്‍
Sports News
അടിച്ചത് സച്ചിനെയും ധവാനെയുമടക്കം! സൂപ്പര്‍താരമാകാന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th September 2023, 11:05 pm

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തില്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ സെഞ്ച്വറി നേടിയിരുന്നു. 97 പന്ത് നേരിട്ട് 104 റണ്‍സാണ് മഗില്‍ സ്വന്തമാക്കിയത്. ഇന്ത്യ 50 ഓവറില്‍ 399 റണ്‍സ് നേടിയിരുന്നു.

ടീം സ്‌കോര്‍ 16 റണ്‍സിലെത്തിയപ്പോഴേക്കും ഇന്ത്യക്ക് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 200 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അയ്യര്‍ 90 പന്തില്‍ 105 റണ്‍സ് നേടിയിരുന്നു. ഗില്ലിന്റെ ഈ ഇന്നിങ്‌സോടെ ഒരുപാട് റെക്കോഡുകളില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

രണ്ടാം വിക്കറ്റില്‍ അയ്യരും ഗില്ലും കൂടെ 151 പന്തില്‍ പടുത്തുയര്‍ത്തിയ 200 റണ്‍സിന്റെ കൂട്ടുക്കെട്ടിലൂടെയാണ് ഗില്‍ ഒരു റെക്കോഡില്‍ കയറുന്നത്. ഓസീസിനെതിരെ ഒരു മത്സരത്തില്‍ ഇന്ത്യയില്‍ വെച്ച് നേടുന്ന ഏറ്റവും വലിയ കൂട്ടുക്കെട്ടാണ് ഇത്.

മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വി.വി.എസ്. ലക്ഷമണും കൂടെ നേടിയ റെക്കോഡാണ് ഇരുവരും ഇവടെ തകര്‍ത്തത്. ഈ ഇതിഹാസങ്ങള്‍ 2001ല്‍ കെട്ടിപ്പൊക്കിയത് 199 റണ്‍സിന്റെ കൂട്ടുക്കെട്ടാണ്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആറ് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി മുതല്‍ ഗില്ലിനൊപ്പമാണ്. വെറും 35 മത്സരത്തില്‍ നിന്നുമാണ് ഗില്‍ ആറ് സെഞ്ച്വറി തികച്ചത്.

വെറ്ററന്‍ ഓപ്പണറായ ശിഖര്‍ ധവാനെ മറികടന്നാണ് താരം ഈ റെക്കോഡ് നേടിയത്. 46 ഇന്നിങ്‌സില്‍ നിന്നുമാണ് ധവാന്‍ ആറ് സെഞ്ച്വറി നേടിയത്.

35 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഇന്ത്യന്‍ ടീമിന്റെ പ്രിന്‍സ് എന്നറിയപ്പെടുന്ന ഗില്ലാണ്. 35 ഇന്നിങ്‌സില്‍ നിന്നും 66.10 ശരാശരിയില്‍ 1917 റണ്‍സാണ് താരം നേടിയത്.

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓപ്പണറായ ഹാഷിം അംലയെയാണ് ഗില്‍ ഈ റെക്കോഡ് നേടാന്‍ മറികടന്നത്. 35 ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ 1844 റണ്‍സാണ് അംല നേടിയിരുന്നത്.

അതേസമയം മത്സരത്തില്‍ ഡി.എല്‍.എസ്. നിയമപ്രകാരം 99 റണ്‍സിന് വിജയിച്ചു. ഇന്ത്യക്കായി ആര്‍ അശ്വിനും, രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടിയത്. ഓസീസ് ബാറ്റിങ്ങില്‍ 53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും 54 റണ്‍സ് നേടിയ ഷോണ്‍ അബോട്ടുമൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ ആയില്ല.


Content Highlight: Shubman Gill break Three Records in match Against Australia