| Tuesday, 14th February 2023, 11:08 am

മുഹമ്മദ് സിറാജിനെയും ഡെവോണ്‍ കോണ്‍വേയെയും ഒന്നിച്ച് തോല്‍പിച്ച് ശുഭ്മന്‍ ഗില്‍; ആ നേട്ടം ഇനി ഇവന് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ജനുവരിയിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് (ICC Player of The Month) ആയി ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം ഇന്ത്യക്കായി നടത്തിയ മിന്നും പ്രകടനമാണ് ശുഭ്മന്‍ ഗില്ലിനെ നേട്ടത്തിന് അര്‍ഹനാക്കിയത്.

ഇന്ത്യ-ശ്രീലങ്ക, ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരകളില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ സ്‌കോറിങ്ങില്‍ നെടുംതൂണായി നിന്നത് ശുഭ്മന്‍ ഗില്ലായിരുന്നു.

മൂന്ന് സെഞ്ച്വറിയുള്‍പ്പെടെ 567 റണ്‍സാണ് ജനുവരിയില്‍ ഗില്‍ സ്വന്തമാക്കിയത്. ഹൈദരാബാദില്‍ വെച്ച് നടന്ന ഏകദിനത്തില്‍ ഗില്‍ ഡബിള്‍ സെഞ്ച്വറിയടിക്കുകയും ചെയ്തിരുന്നു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിട്ടായിരുന്നു ഗില്ലിന്റെ റെക്കോഡ് നേട്ടം.

ന്യൂസിലാന്‍ഡിനെതിരായ ഈ മത്സരത്തില്‍ 149 പന്തില്‍ നിന്നും ഒമ്പത് സിക്‌സറിന്റെയും 19 ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി നേട്ടം.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് വീണ്ടും ഗില്‍ ഞെട്ടിച്ചിരുന്നു. ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു ലോക റെക്കോഡും ഗില്ലിനെ തേടിയെത്തിയിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ ഒരു ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ഗില്‍ കൈപ്പിടിയലൊതുക്കിയത്. 360 റണ്‍സാണ് പരമ്പരയില്‍ താരം നേടിയത്. പാക് നായകന്‍ ബാബര്‍ അസമിനൊപ്പം ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ് ഗില്‍.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെയും ഡെവോണ്‍ കോണ്‍വേയെയും പിന്നിലാക്കിക്കൊണ്ടാണ് ഗില്‍ പ്ലെയര്‍ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെട്ടത്.

‘ജനുവരി വളരെ സ്‌പെഷ്യലായ ഒരു മാസമായിരുന്നു. നിങ്ങളുടെ പ്രകടനത്തിന് അംഗീകാരം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ മൂന്ന് സെഞ്ച്വറികള്‍ ലോകകപ്പ് നടക്കാനിരിക്കുന്ന വര്‍ഷത്തില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും,’ ഗില്‍ പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റാണ് ഇനി ഗില്ലിന് മുമ്പിലുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ ആരാധകര്‍ ടീമിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

കെ.എല്‍. രാഹുലായിരുന്നു ഗില്ലിന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ വേണ്ടത്ര മികച്ച പ്രകടനം ആദ്യ ടെസ്റ്റില്‍ രാഹുലിന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ രണ്ടാം മത്സരത്തില്‍ ഗില്‍ ടീമിലെത്തുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Shubman Gill awarded ICC player of the month

We use cookies to give you the best possible experience. Learn more