| Wednesday, 10th July 2024, 6:09 pm

സിംബാബ്‌വെയ്‌ക്കെതിരെ ഗില്ലിന്റെ അഴിഞ്ഞാട്ടം; വിരാടിനെ വെട്ടി തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കി!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലെ മൂന്നാമത്തെ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്.
ആദ്യ ഓവറില്‍ തന്നെ മിന്നും പ്രകടനമാണ് ജെയ്സ്വാള്‍ കാഴ്ചവച്ചത്. മത്സരത്തില്‍ 27 പന്തില്‍ 36 റണ്‍സ് നേടിയാണ് താരം പുറത്തായത്. സിക്കന്ദര്‍ റാസിയുടെ പന്തില്‍ ബ്രയാനാണ് താരത്തിന്റെ ക്യാച്ച് നേടിയത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. എട്ടു പന്തില്‍ പത്ത് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെയും സിക്കന്ദര്‍ റാസ തുടര്‍ന്ന് പുറത്താക്കി.

തുടര്‍ന്ന് ബ്ലെസിങ് മുസരബാനിയുടെ പന്തിലാണ് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ഗില്‍ പുറത്തായത്. 49 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും അടക്കം 66 റണ്‍സ് നേടിയാണ് താരം പുറത്തായത്. 36 പന്തില്‍ 51 റണ്‍സ് നേടിയാണ് ഗില്‍ തന്റെ രണ്ടാം ടി-20 ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയില്‍ ടി-20 ഇന്റര്‍നാഷണല്‍ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാക്കാന്‍ ആണ് ഗില്ലിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഏറ്റവും മുന്നില്‍ സുരേഷ് റെയ്‌നയാണ്. തന്റെ 23 ആം വയസില്‍ സിംബാബ്‌വേക്കേതിരെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി ടി ട്വന്റിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ (വയസ്സ്), എതിരാളി, വര്‍ഷം

സുരേഷ് റെയ്‌ന (23) സിംബാബ് വേ -2010

ശുഭ്മന്‍ ഗില്‍ (24) സിംബാബ് വേ – 2024

വിരാട് കോഹ്‌ലി (28) ശ്രീലങ്ക – 2017

ഗില്ലിന് പുറമെ റിതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ 49 റണ്‍സ് നേടിയാണ് പുറത്താത്. മൂന്ന് സിക്‌സും നാല് ഫോറും താരം നേടിയിരുന്നു. ശേഷം ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 7 പന്തില്‍ രണ്ട് ഫോര്‍ അടക്കം 12 റണ്‍സ് നേടിയപ്പോള്‍ റിങ്കു ഒരു റണ്‍സും നേടി.

Content Highlight: Shubhman Gill In Great Record Achievement In T20I

We use cookies to give you the best possible experience. Learn more