| Friday, 14th May 2021, 3:45 pm

ഉത്തര്‍പ്രദേശില്‍ ജയിലില്‍ വെടിവെയ്പ്പ്; വെടിയുതിര്‍ത്തയാളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്. അനുഷല്‍ ദീക്ഷിത് എന്ന തടവുകാരനാണ് വെടിയുതിര്‍ത്തത്.

വെടിവെയ്പ്പില്‍ രണ്ട് തടവുകാര്‍ മരിച്ചു. യുപിയിലെ ഗുണ്ടാതലവന്മാരായ മുഖിം കാലായെയും മെറസുദ്ദീനെയുമാണ് അനുഷല്‍ വെടിവെച്ച് കൊന്നത്. കൂടാതെ അഞ്ച് തടവുകാരെ ബന്ദികളാക്കുകയും ചെയ്തു.

ബന്ദികളാക്കിയവരെയും വെടിവെച്ച് കൊലപ്പെടുത്തുമെന്നായിരുന്നു അനുഷലിന്റെ ഭീഷണി. എന്നാല്‍ ഇയാളെ വെടിവെച്ചുകൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നതെന്നാണ് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. അപ്രതീക്ഷിതമായി തോക്ക് കരസ്ഥമാക്കിയ അനുഷല്‍ ദീക്ഷിത് ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പ് നടന്ന ഉടനെ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ദീക്ഷിത്തിന് താക്കീത് നല്‍കി. എന്നാല്‍ തടവിലാക്കിയവരെകൂടി വെടിവെക്കുമെന്ന് അറിയിച്ചതോടെ പൊലീസ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞത്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shooting inside UP’s Chitrakoot jail, three dead

We use cookies to give you the best possible experience. Learn more