| Thursday, 14th September 2023, 9:03 pm

എന്നെ ഏറ്റവും വെറുപ്പ് അവനാണെന്ന് തോന്നുന്നു, അജ്ജാതി അടിയല്ലെ അടിച്ചത്; ഇന്ത്യന്‍ ബൗളറെ കുറിച്ച് ഷോയ്ബ് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്റെ മുന്‍ ഇതിഹാസ താരമായ ഷോയ്ബ് അക്തര്‍. തുടര്‍ച്ചയായി 150മൈല്‍ സ്പീഡില്‍ ബോള്‍ എറിയുന്ന അക്തറിന്റെ പന്തിന് മുന്നില്‍ വിറക്കാത്ത ബാറ്റര്‍മാര്‍ കുറവാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയെല്ലാം തന്റെ പേസ് കൊണ്ട് വിറപ്പിക്കാന്‍ ഷോയ്ബ് അക്തറിന് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ താരമാണ് ഷോയ്ബ് അക്തര്‍.

വര്‍ഷമിത്രയായിട്ടും ആ റെക്കോഡ് തകര്‍ക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. തനിക്ക് ഭീഷണിയായി ഒരു ബാറ്ററെയും തോന്നിയിട്ടില്ലെന്ന് നേരത്തെ തന്നെ അക്തര്‍ പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ തന്നെ പ്രയാസപ്പെടുത്തിയ ബാറ്ററെക്കുറിച്ച് അക്തര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് ഇന്ത്യയുടെ മുന്‍ ബൗളറായ ലക്ഷ്മിപതി ബാലാജിയാണെന്നാണ് അക്തര്‍ പറഞ്ഞത്.

തന്നെ ഭയപ്പെടുത്തിയ ഒരു ബാറ്റര്‍ മാത്രമേയുള്ളൂവെന്നും. ബാലാജിയുമായി നേര്‍ക്കുനേര്‍ എത്തിയപ്പോഴുള്ള അനുഭവം ഇപ്പോഴും
മറക്കാനാവാത്തതാണെന്നും അക്തര്‍ പറഞ്ഞു.

‘എന്റെ ഏറ്റവും വലിയ എതിരാളി ലക്ഷ്മിപതി ബാലാജിയാണ്. ലോകത്തില്‍ ഏറ്റവും വെറുക്കുന്നത് എന്നെയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അവന്‍ എന്നെ പറത്തി. ഒരിക്കല്‍ പോലും അവനെ പുറത്താക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല’- തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു.

2004ലെ ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ടെസ്റ്റ് പരമ്പരകളില്‍ ബാലാജി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ട് പരമ്പരകളും ഇന്ത്യയാണ് നേടിയത്. ഏകദിന പരമ്പരയില്‍ വാലറ്റത്ത് ബാറ്റിങ്ങിനിറങ്ങി 45 റണ്‍സാണ് ബാലാജി നേടിയത്. ഇതില്‍ 34 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു.

Content Highlight: Shoib Akthar Says Lakshmipathi Balaji is the Only bowler he was feared about

We use cookies to give you the best possible experience. Learn more