| Tuesday, 23rd March 2021, 3:38 pm

പൂതന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടും: ശോഭ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ പൂതനാ പരാമര്‍ശം ആവര്‍ത്തിച്ച് കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍.

പൂതന എന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പൂതന എന്ന വാക്ക് അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഉറച്ച് നില്‍ക്കുന്നു, ശോഭ സുരേന്ദ്രന്‍ പറഞ്ഞു,

കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്ന് നേരത്തെയും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രനെന്നും കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ പറഞ്ഞു.

‘അധികാരത്തിന്റെ ദണ്ഡ് കടകംപള്ളിയില്‍ നിന്ന് ജനാധിപത്യപരമായി കഴക്കൂട്ടത്തെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവോ, അന്ന് കടകംപള്ളിയാകുന്ന പൂതനയ്ക്ക് മോക്ഷം കിട്ടും. ആ മോക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടിപൊളിക്കുമ്പോള്‍ ഉണ്ടാകും” ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെ കടംകപള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് പരാജയ ഭീതികൊണ്ടാണെന്നും ഉപ്പുതിന്ന കടംകപള്ളി വെള്ളം കുടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത കഴക്കൂട്ടം മണ്ഡലം കണ്‍വെന്‍ഷനിലാണ് ശോഭ സുരേന്ദ്രന്‍ കടകംപള്ളി സുരേന്ദ്രന് എതിരെ വിവാദ പരാമര്‍ശം നടത്തിയത്.

ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു ശോഭാ സുരേന്ദ്രന്‍ പൂതനാപരാമര്‍ശം നടത്തിയത്.

2018ല്‍ ശബരിമലയില്‍ സംഭവിച്ച കാര്യങ്ങളില്‍ വലിയ വിഷമമുണ്ടെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ആയിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shobha Surendran Criticise Kadakampally Surendran

We use cookies to give you the best possible experience. Learn more