| Saturday, 9th March 2024, 9:44 pm

ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇവൻ നേടിയത് ചരിത്രനേട്ടം; ആൻഡേഴ്‌സനുപോലുമില്ല ഇതുപോലൊരു റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ സ്വന്തമാക്കാനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് ഷൊയ്ബ് ബഷീര്‍ നടത്തിയത്. 46.1 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 173 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 3.75 ആണ് ഷൊയ്ബിന്റെ എക്കോണമി.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഷൊയ്ബ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ 21ാം വയസില്‍ രണ്ട് തവണ അഞ്ച് വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അവിസ്മരണീയമായ നേട്ടമാണ് ഇംഗ്ലണ്ട് താരം സ്വന്തമാക്കിയത്.

റെഹാന്‍ അഹമ്മദ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ബില്‍ വോസ് എന്നിവര്‍ക്ക് പോലും തങ്ങളുടെ 21ാം വയസില്‍ ഒരു ഫൈഫര്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

റാഞ്ചിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ നേടിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറാന്‍ ബഷീറിന് സാധിച്ചിരുന്നു. 2022ല്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഫൈഫര്‍ നേടിയ റെഹാന്‍ അഹമ്മദായിരുന്നു ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 14 ഓവറില്‍ 77 റണ്‍സ് വിട്ടു നല്‍കിയായിരുന്നു അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്.

കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയപ്പോള്‍ ഇംഗ്ലീഷ് ബാറ്റിങ് 195 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Content Highlight: shoaib bashir create a new record

We use cookies to give you the best possible experience. Learn more