| Tuesday, 8th October 2019, 7:55 pm

ആ ഇന്ത്യന്‍ താരം എന്നോട് ഉപദേശം തേടിയിരുന്നെന്ന് മുന്‍ പാക് ക്രിക്കറ്റര്‍ ഷൊയിബ് അക്തര്‍; മറ്റൊരു കാര്യത്തില്‍ നിരാശയുണ്ടെന്നു വെളിപ്പെടുത്തി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷൊയിബ് അക്തര്‍. ഇന്ത്യന്‍ ടീം ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തായതിനു ശേഷം ഷമി തന്നെ വിളിച്ച് ഉപദേശം തേടിയിരുന്നെന്നും അക്തര്‍ വെളിപ്പെടുത്തി.

എന്നാല്‍ പാക് ഫാസ്റ്റ് ബൗളര്‍മാര്‍ ആരും തന്നെ ഇതുവരെ തന്നോട് ഉപദേശം തേടാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. തന്റെ യൂട്യൂബ് ചാനലിലിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എന്നെ വിളിച്ചപ്പോള്‍ ഷമി ദുഃഖിതനായിരുന്നു. അദ്ദേഹത്തിന് ഇന്ത്യക്കു വേണ്ടി കാര്യമായൊന്നും ചെയ്യാനായില്ലെന്നായിരുന്നു ദുഃഖം. ഹൃദയം നഷ്ടപ്പെടുത്തരുതെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നുമാണ് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അദ്ദേഹത്തിന് റിവേഴ്‌സ് സ്വിങ്ങുണ്ട്. ഈ ഉപഭൂഖണ്ഡത്തില്‍ അതൊരു ആഡംബരമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവാന്‍ കഴിയുമെന്നു ഞാന്‍ പറഞ്ഞിരുന്നു.’- അക്തര്‍ പറഞ്ഞു.

ഷമിയില്‍ സന്തോഷവാനാണു താനെന്നും എന്നാല്‍ പാക് ഫാസ്റ്റ് ബൗളേഴ്‌സിനെക്കുറിച്ചോര്‍ത്തു നിരാശനാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ ഷമി എന്താണു ചെയ്തതെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു. വിശാഖപട്ടണത്തെ പരന്ന പിച്ചില്‍ അദ്ദേഹം വിക്കറ്റുകള്‍ നേടി. ഞാന്‍ അദ്ദേഹത്തില്‍ സന്തോഷവാനാണ്. സങ്കടകരമെന്നു പറയട്ടെ, നമ്മുടെ പാക്കിസ്ഥാനി ഫാസ്റ്റ് ബൗളര്‍മാര്‍ തങ്ങളുടെ ബൗളിങ് കഴിവ് എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ച് എന്നോടു ചോദിച്ചിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷേ ഷമിയെപ്പോലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ ചോദിച്ചു. ഇതൊരു മോശം സാഹചര്യമാണ്. ഇതിലെനിക്ക് ആശങ്കയുണ്ട്.’- അക്തര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ ഷമിയാണ് രണ്ടാം ഇന്നിങ്‌സില്‍ അവരെ 191 റണ്‍സിനു പുറത്താക്കി ഇന്ത്യക്ക് 203 റണ്‍സിന്റെ വിജയം സമ്മാനിച്ചത്.

We use cookies to give you the best possible experience. Learn more