ശിവസേന ഇന്ന് ഗവര്‍ണറെക്കാണും; കണക്കുകൂട്ടല്‍ ഇങ്ങനെ; സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ ഭരണം പോകുമെന്ന ഭീതിയില്‍ ബി.ജെ.പി
national news
ശിവസേന ഇന്ന് ഗവര്‍ണറെക്കാണും; കണക്കുകൂട്ടല്‍ ഇങ്ങനെ; സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ ഭരണം പോകുമെന്ന ഭീതിയില്‍ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2019, 10:31 pm

മുംബൈ: മഹാരാഷ്ട്രയില്‍ അവസാനവട്ട രാഷ്ട്രീയ കരുനീക്കവുമായി ശിവസേന. ഇന്ന് ഗവര്‍ണറെക്കണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് സേന ആവശ്യപ്പെടും. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമാണു ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണുക.

അങ്ങനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചാല്‍ 105 സീറ്റുള്ള ബി.ജെ.പിയെയാണ് ഗവര്‍ണര്‍ക്കു വിളിക്കേണ്ടി വരിക. എന്നാല്‍ ബി.ജെ.പിക്ക് ഒറ്റയ്ക്കു സര്‍ക്കാരുണ്ടാക്കാനും കഴിയില്ല. 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അങ്ങനെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുമ്പോള്‍ 56 സീറ്റുള്ള ശിവസേനയ്ക്ക് എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ കഴിയും. ഈ നീക്കത്തിലേക്കാണ് സേന പോകുന്നതെന്നു നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശിവസേന ഭരണത്തിലുണ്ടോ എന്ന കാര്യം വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയുമെന്നു മാധ്യമപ്രവര്‍ത്തകരോട് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ ഞായറാഴ്ച പറഞ്ഞിരുന്നു.

ബി.ജെ.പി ഇനിയും സമയം വൈകിപ്പിച്ചാല്‍ മഹാരാഷ്ട്രയുടെ താത്പര്യത്തിന് അനുസൃതമായ കാര്യങ്ങള്‍ തങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റവന്യു, ധനമന്ത്രി സ്ഥാനങ്ങള്‍ നല്‍കാമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാതെ സമവായത്തിനില്ലെന്നും ശിവസേന വ്യക്തമാക്കിയതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ ബി.ജെ.പിയോടു സംസാരിക്കുന്നില്ലെന്നും അതിനായി മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായിയെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.