| Tuesday, 3rd November 2020, 5:38 pm

മാക്രോണിനു പിന്തുണ ആവശ്യമാണ്, ആക്രമണം നടത്തിയത് മനുഷ്യത്വത്തിന്റെ ശത്രുക്കള്‍; ഫ്രാന്‍സിനു പിന്തുണ അറിയിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഫ്രാന്‍സില്‍ തുടരെ ഭീകരാക്രമണങ്ങള്‍ നടക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനു പിന്തുണയുമായി ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ഫ്രഞ്ച് സര്‍ക്കാരിനു പിന്തുണ അറിയിച്ചു കൊണ്ട് എഡിറ്റോറിയല്‍ വന്നിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും ഇമ്മാനുവേല്‍ മാക്രോണിനു പിന്തുണ ആവശ്യമാണെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയിലെ മുസ്‌ലിം സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫ്രാന്‍സിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് പ്രവാചകന്‍ മുഹമ്മദെന്നും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ആഗോള ഇസ്‌ലാമിസത്തിന്റെ ഈ ആദര്‍ശത്തെ ചോദ്യചിഹ്നത്തിലാക്കുകയാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

പ്രാവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ തുടരെ ഭീകരാക്രമണങ്ങള്‍ നടക്കവെയാണ് ശിവസേനയുടെ പ്രതികരണം. ഇന്ത്യയിലും വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാവുന്നുണ്ട്. നേരത്തെ ഫ്രാന്‍സ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് ഇന്ത്യയിലെ 100 പ്രമുഖ സാംസ്‌കാരിക നായകര്‍ പ്രസ്താവനയിറക്കിയിരുന്നു.

നടന്‍ നസ്റുദ്ദീന്‍ ഷാ, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, സംവിധായകന്‍ കബീര്‍ ഖാന്‍, നര്‍മ്മദ ബച്ചാവോ ആന്തോളന്‍ ആക്ടിവിസ്റ്റ് മേധാ പട്കര്‍, നടി സ്വര ഭാസ്‌കര്‍, ഷബാന അസ്മി തുടങ്ങി വിവിധ മേഖലകളി

ല്‍ നിന്നുള്ള നൂറ് പ്രമുഖ വ്യക്തിത്വങ്ങളാണ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് സംയുക്ത പ്രസ്താവനയിറക്കിയത്.

ആക്ടിവിസ്റ്റ് യോഗേന്ദര്‍ യാദവ്, ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍, പ്രൊഫ. താഹിര്‍ മുഹമ്മദ്, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജാവേദ് ആനന്ദ് തുടങ്ങിയവരും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു.

ഇന്ത്യയിലെ പ്രമുഖ മതനേതാക്കളും രാഷ്ട്രീയ നേതാക്കളും വിഷയത്തില്‍ ഫ്രാന്‍സിനെ വിമര്‍ശിച്ചതിനെയും ഇവര്‍ വിമര്‍ശിച്ചു.

‘ വിശ്വാസത്തിന്റെ പേരില്‍ രണ്ടു മതഭ്രാന്തന്‍മാര്‍ അടുത്തിടെ ഫ്രാന്‍സില്‍ നടത്തിയ കൊലപാതകങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ സ്വയംപ്രഖ്യാപിത രക്ഷാധികാരികളുടെയും ചില രാഷ്ട്രത്തലവന്‍മാരുടെയും നിന്ദ്യമായ പരാമര്‍ശങ്ങളിലും കൊലപാതകത്തെ ന്യായീകരിക്കുന്നതിലും ഞങ്ങള്‍ വളരെയധികം അസ്വസ്ഥരാണ്,’ പ്രസ്താവനയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Shivsena Support France

We use cookies to give you the best possible experience. Learn more